രാത്രികാലങ്ങളിൽ പുതിയ ഇനം മോഷണങ്ങളുമായി സംഘങ്ങൾ; ജാഗ്രത മുന്നറിയിപ്പുമായി പോലീസ്.

പാലക്കാട് : സംസ്ഥാന അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ കവര്‍ച്ച സംഘമെത്തിയതായി പോലീസിന്റെ സ്ഥിരീകരണം . ദേശീയപാതകളും, വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവര്‍ച്ച ആസൂത്രണം ചെയ്യുന്ന സംഘമാണ് കുറുവ. ഇതേ തുടര്‍ന്ന് കേരള – തമിഴ്നാട് പോലീസ് ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട് . കൂടാതെ അതിര്‍ത്തി ഗ്രാമങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. നൂറോളം വരുന്ന കവര്‍ച്ചക്കാരാണു കുറുവ സംഘം.

ഏതുസമയത്തും ആരെയും എതിര്‍ത്ത് തോല്‍പ്പിച്ച്‌ കവര്‍ച്ച നടത്താനുള്ള ശേഷിയുള്ളവരാണിവര്‍ എന്നാണു റിപ്പോര്‍ട്ട്. കരുത്തുറ്റ ആളുകൾ ഉള്‍പ്പെടുന്നവരാണ് കുറുവ സംഘമെന്നാണ് പോലീസും പറയുന്നത് . ആയുധ പരിശീലനം നേടിയവരാണ് ഇക്കൂട്ടത്തിലുള്ളതെന്നും പോലിസ് പറയുന്നു. ആക്രി സാധനങ്ങളും പഴയ പേപ്പറും ശേഖരിക്കാനെന്ന വ്യാജേന പകല്‍സമയങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തും. പരിസരം മനസ്സിലാക്കും, രാത്രികാലങ്ങളില്‍ ശരീരത്തില്‍ എണ്ണതേച്ച്‌ മുഖംമൂടി ധരിച്ച്‌ വീടുകളിലെത്തും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആയുധം ഉപയോഗിച്ച്‌ കീഴ്പ്പെടുത്തി കവര്‍ച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി.