റെയിൽവേ പരിശോധകൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ കോഴിക്കോട്ടുകാരൻ പോലീസ് പിടിയിൽ.

പാലക്കാട്: റെയില്‍വേ പരിശോധകന്‍ ചമഞ്ഞ് പരിശോധന നടത്തി പണവും മൊബൈല്‍ ഫോണും കവര്‍ച്ചചെയ്ത കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട് പെരുമണ്ണ കമ്മത്ത് വിത്ത് പ്രശാന്തിനെ (39) യാണ് പാലക്കാട് റെയില്‍വേ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 22 നാണ് കേസിനാസ്പദമായ സംഭവം.താണാവ് ഭാഗത്തുനിന്നും ട്രെയിന്‍ കയറാന്‍ വരികയായിരുന്ന സേലം സ്വദേശിയായ എഴുപതുകാരനില്‍ നിന്നാണ് പരിശോധനയുടെ പേരില്‍ മൊബൈല്‍ ഫോണും 8500 രൂപയും കവര്‍ന്നത്. പരാതി നല്‍കാതെ നാട്ടില്‍ പോയ സേലം സ്വദേശി ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയാണ് റെയില്‍വേ പോലീസില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ പി.വി.രമേഷിന്റെ നിര്‍ദേശാനുസരണം എസ്.ഐ.എസ്.എം. സുനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

സംഘം ഒലവക്കോട്, പാലക്കാട് ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും തൃശൂര്‍, ഗുരുവായൂര്‍, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതിനിടെ കോയമ്പത്തൂരില്‍ സമാനമായ കുറ്റകൃത്യം നടത്തിയതായി കണ്ടെത്തി. തുടര്‍ന്ന് കോയമ്പത്തൂര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതല്‍ കേസുകള്‍ ഉണ്ടോ എന്നറിയാന്‍ തുടരന്വേഷണം നടത്തിവരികയാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. എ.എസ്.ഐ. ജോസ് സോമളന്‍, എസ്.സി.പി.ഒമാരായ എസ്. ഷമീര്‍ അലി, വി.എസ്. സതീശന്‍, കെ. ഹരിദാസന്‍, എം.എ. അജീഷ് ബാബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.