January 15, 2026

പുലിയുടെ കാൽപാടും, കാട്ടുപന്നിയുടെ ആക്രമണവും; പൈതല നിവാസികൾ ഭീതിയിൽ.

മംഗലംഡാം: പൈതല കൊച്ചുപാലിയത്തിൽ ജെയിംസിന്റെ വീടിന്റെ സമീപമാണ് പുലിയുടെ കാൽപാട് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന്റെ പരിസരത്തും, തോട്ടത്തിലുമാണ് പുലിയുടെ കാൽപ്പാട് കണ്ടെത്തിയത്. പൈതല പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്. വളർത്തു മൃഗങ്ങളെ പിടിച്ചു കൊണ്ടുപോവുന്നതായും, കൃഷിനാശം വരുത്തുന്നതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തന്നെയാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരണപ്പെട്ടത്.

ഈ സംഭവത്തിനുശേഷം ഈ കാട്ടുപന്നിയെ മിക്കവരും പൈതലയിലെ ഓരോര ഇടങ്ങളിൽവെച്ച് കാണുകയും കാട്ടുപന്നി പലരെയും ആക്രമിക്കാനായി പോകുകയും ചെയ്തിരുന്നു. അന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വെടിവെക്കാനായി തോക്കുമായി വന്നെങ്കിലും കാട്ടുപന്നിയെ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത് കാട്ടിൽ കയറിപ്പോയി. എന്നാൽ പുലിയുടെ കാൽപ്പാട് കണ്ടതിനെ തുടർന്ന് അവരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പൈതല നിവാസികളുടെ പരാതി. ഭീതി മൂലം ഇപ്പോൾ നേരം പുലർന്ന ശേഷമാണ് പലരും റബർ തോട്ടങ്ങളിൽ ടാപ്പിങ്ങിനും, മറ്റു ജോലികൾക്കുമായി പോകുന്നത്.