നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവം: യുവതിയും കാമുകനും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ

പൂങ്കുന്നത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പ്രസവിച്ച ഉടന്‍ അമ്മ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വരടിയം സ്വദേശിയായ യുവതിയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്. വരടിയം മാമ്ബാട് വീട്ടില്‍ 22 കാരിയായ മേഘ , അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയില്‍ ആയത്. അവിവാഹിത ആയ മേഘയും മാനുവേലും അടുപ്പത്തില്‍ ആയിരുന്നു. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയും.

ബന്ധത്തില്‍ മേഘ ഗര്‍ഭിണിയായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. താന്‍ ഗര്‍ഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ചു മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സംഭവിച്ചതോന്നും കുടുംബം അറിഞ്ഞില്ല. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രണ്ടു യുവാക്കള്‍ ബൈക്കില്‍ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോള്‍ ആണ് സംഭവം പുറത്തുവന്നത്. മാനുവേലും സുഹൃത്തുമാണ് മൃതദേഹം ഉപേക്ഷിച്ചത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കനാലില്‍ നിന്ന് കണ്ടെത്തിയത്.