ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ്ജണ്ടറിനെ ഫോണിൽ വിളിച്ച് മന്ത്രി ശിവൻകുട്ടി.

പാലക്കാട്‌: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് വ്യക്തമാക്കി ദയാവധത്തിന് അപേക്ഷ നല്‍കനൊരുങ്ങിയ അനീറ കബീറിനെ മന്ത്രി വി.ശിവന്‍കുട്ടി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു.

മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരന്‍ ദിവസങ്ങള്‍ക്ക് മുമ്ബ് അപകടത്തെ തുടര്‍ന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേര്‍ന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞു.
ഇതോടെ അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം തനിക്ക് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
മന്ത്രിയെ തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചു.