ബാംഗ്ലൂർ കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തിയ ദമ്പതിമാർ വടക്കഞ്ചേരി പോലീസിന്റെ പിടിയിൽ.

വടക്കഞ്ചേരി: ബാംഗ്ലൂർ കേന്ദ്രീകരിച്ച്‌ വിസ തട്ടിപ്പു നടത്തുന്ന ദമ്പതികള്‍ അറസ്റ്റില്‍. ബാംഗ്ലൂർ സ്വദേശിയായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ കൈയ്യില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

ഓസ്‌ട്രേലിയയില്‍ ബിനോയുടെ ഭാര്യയ്ക്ക് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വിവിധ തവണകളിലായി പണം തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നു. പാസ്‌പോര്‍ട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടെ രേഖകള്‍ നല്‍കി, മൂന്നു വര്‍ഷമായിട്ടും വിസ നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് ബിനോയ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

പിന്നാലെ വടക്കഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു. വിവിധയിടങ്ങളിലായി താമസിച്ചിരുന്ന ദമ്പതിമാരെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച്‌ വിവിധ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി.നിരവധിയാളുകള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. 5 വര്‍ഷത്തിലധികമായി സ്ഥാപനം നടത്തുന്നുണ്ട്. കണ്ണുര്‍ സ്വദേശിനിയാണ് ലിസമ്മ ജോണ്‍. ഇരുവരെയും തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.