പാലക്കാട്‌ ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷപ്രവർത്തനം പ്രതിസന്ധിയിൽ.

പാലക്കാട് : മലമ്പുഴ ചെറാട് മലയിലെ കൊക്കയില്‍ വീണ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
ഇതോടെ മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്‌റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ രക്ഷാപ്രവര്‍ത്തനം മതിയാക്കി തിരിച്ചിറങ്ങി. ഇനി നേവിയുടെ ഹെലികോപ്‌ടര്‍ വന്നാലേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുകയുള്ളുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്.

മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

മലമ്പുഴ സ്വദേശിയായ ആര്‍ ബാബുവാണ് (30) കൊക്കയില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മല ഇറങ്ങിയ ശേഷം പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

വീഴ്‌ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ബാബു കുടുങ്ങിക്കിടക്കുന്ന സ്‌ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്. ചെങ്കുത്തായ മല കയറുന്നത് അപകടം ഉണ്ടാക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുൻപും ഇവിടെ കാല്‍വഴുതി വീണ് നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.