ആദിവാസികളുടെ രണ്ട് കോടി തട്ടിയെടുത്ത വിഷ്ണുപ്രിയ ഒറ്റപ്പാലത്ത് വച്ച് പിടിയിലായി.

പാലക്കാട്: മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തിലെ തട്ടിപ്പില്‍ പൊലീസ് നടപടി.

അപ്സര ട്രയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തല്‍, ജാതി പേര് വിളിച്ച്‌ ആക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുതലമടയിലെ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്

തിരുവനന്തപുരം മലയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്സര ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത നേരത്തെ വാർത്ത ചാനലുകൾ പുറത്തു കൊണ്ടു വന്നിരുന്നു. അപ്സര ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ടിലേക്ക് വാങ്ങിയ തയ്യല്‍ മെഷീനുകളില്‍ ഭൂരിഭാഗവും കേടായതാണ്. അധ്യാപകരുടെ ശമ്പളത്തിലും വെട്ടിപ്പ് നടന്നു. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്.

ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടി വാങ്ങി തട്ടിയ അപ്സര ട്രെയിനിഗ് ഇന്‍സ്റ്റ്യൂട്ടിനെതിരായ പരാതി വാർത്ത ചാനലുകൾ പുറത്തുകൊണ്ടുവന്നിരുന്നു . വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനംഗ് ഇന്‍സ്റ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടിക വര്‍ഗ ഡയറക്ടറേറ്റില്‍ വിളിച്ച്‌ വരുത്തിയിരുന്നു.

വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാന്‍സ് ഓഫീസര്‍ രേഖപ്പെടുത്തിയിരുന്നു. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയില്‍ അപ്സര ട്രെയിനംഗ് ഇന്‍സ്റ്ററ്റ്യൂട്ട് ചെയ്തില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 വനിതകള്‍ക്ക് പഠിക്കാന്‍ 14 തയ്യല്‍ മെഷീന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗ ശൂന്യവുമാണ്.

അധ്യാപകരുടെ പേരിലും ലക്ഷങ്ങള്‍ തട്ടിയതായി ബോധ്യപ്പെട്ടു. മലയടിയിലെ പരിശീലനത്തിന് അപ്സര സര്‍ക്കാരില്‍ നിന്ന് ഇത് വരെ കൈപ്പറ്റിയ 70 ലക്ഷം രൂപ തിരികെ പിടിക്കമെന്ന് പട്ടിക വര്‍ഗ ഡയറക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ ഡോ എ അന്‍സാര്‍ അറിയിച്ചു. ബാക്കി നല്‍കാനുള്ള 30 ലക്ഷം ഇനി നല്‍കില്ല. മറ്റൊരു ഏജന്‍സിയെ വച്ച്‌ ആദിവാസി വനിതകള്‍ക്ക് ബാക്കിയുള്ള പരിശീലനം നടത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കും. അല്ലെങ്കില്‍ കരാര്‍ റദ്ദാക്കി പുതിയ പ്രോജക്ടിന് അപേക്ഷ ക്ഷണിക്കും.

കരിമ്പട്ടികയില്‍ പെട്ട അപ്സര ഇന്‍സ്റ്റിറ്റ്യൂട്ട് എങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളായെന്നും നെടുമങ്ങാട് പ്രോജക്‌ട് ഓഫീസര്‍ക്കടക്കം ഇവര്‍ കൈക്കൂലി നല്‍കി എന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളും പട്ടിക വര്‍ഗ ഡയറക്ടര്‍ വിശദമായി അന്വേഷിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.

WhatsApp

Telegram