ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു.

പാലക്കാട്: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന്‌ ഗുരുതര പരിക്ക്‌. കോയമ്പത്തൂര്‍ ഒറ്റക്കല്‍ മണ്ഡപം ദിവാര്‍ സ്ട്രീറ്റ്‌ ശ്രീനിവാസ നഗറില്‍ ശിവന്‍റെ ഭാര്യ പ്രസന്നയാണ് (46) മരിച്ചത്‌. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോട്ടയം സ്വദേശി അരുണിനെ(30) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറരയോടെ വാളയാര്‍-വടക്കഞ്ചേരി ദേശീതപാതയില്‍ നരകംപുള്ളി പാലത്തിലായിരുന്നു അപടകം.

തമിഴ്‌നാട്‌ സര്‍ക്കാര്‍ ബസ്‌ ഡ്രൈവറായ ശിവനും എലപ്പുള്ളി എടുപ്പുകുളം സ്വദേശിയായ പ്രസന്നയും വടക്കഞ്ചേരിയിലെ ബന്ധുവീട്ടില്‍നിന്ന്‌ മടങ്ങിയതായിരുന്നു. ലോറിയിടിച്ച്‌ വീണ ഇരുവരെയും ബൈക്കിനൊപ്പം 100 മീറ്ററോളമാണ് വലിച്ചിഴച്ചത്. ദമ്പതികളെ ഉടന്‍ തന്നെ ഗ്രേഡ്‌ സ്റ്റേഷന്‍ ഓഫീസര്‍ ജി മധുവിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രസന്ന മരിക്കുകയായിരുന്നു.

ശിവനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ്‌ അപകടത്തിന്‌ കാരണമെന്ന് കസബ പൊലീസ്‌ പറഞ്ഞു. പ്രസന്നയുടെ മൃതദേഹം പാലക്കാട്‌ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.