പെരുവെമ്പ് സ്വദേശിയായ യുവാവിന് പീഡന കേസിൽ 13 വർഷം കഠിന തടവ്.

പാലക്കാട്‌: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. പെരുവെമ്പ് തണ്ണിശേരി പനംതൊടി വീട്ടില്‍ വിജയ്‌(26)യെയാണ്‌ പാലക്കാട് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി ശിക്ഷിച്ചത്‌. പിഴത്തുക പെണ്‍കുട്ടിക്ക്‌ നല്‍കണം. ഇല്ലെങ്കില്‍ രണ്ടര വര്‍ഷം അധികതടവ് അനുഭവിക്കണം. 2019 മാര്‍ച്ചിലായിരുന്നു സംഭവം.

പ്രതി പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 2021 ല്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു സംഭവത്തില്‍ പ്രതിയായി. കസബ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. കെ സുകുമാരന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ പി. മുരളീധരന്‍, എം.ആര്‍ ബിജു, ടി.എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

പോക്‌സോ കോടതി ജഡ്‌ജി ടി.സഞ്ജു വിധി പറഞ്ഞ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി. പ്രോസിക്യൂഷന്‍ നടപടി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു അജീഷ് ഏകോപ്പിപ്പിച്ചു.