കൊയ്ത്ത് യന്ത്രം നൽകാമെന്നു വാഗ്ദാനം;തമിഴ്നാട് സ്വദേശിയിൽ നിന്നും പണം തട്ടിയവർ പാലക്കാട്‌ അറസ്റ്റിൽ.

പാലക്കാട്: കൊയ്ത്ത് യന്ത്രം വാങ്ങിത്തരാം എന്നു പറഞ്ഞു വിളിച്ച്‌ വരുത്തി തമിഴ്നാട് സ്വദേശിയില്‍ നിന്ന് അറുപതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി.
തിരുപ്പൂര്‍ സ്വദേശികളായ ഗണേഷ് മൂര്‍ത്തി (50), രാജ് കുമാര്‍ (43) എന്നിവരെയാണ് പാലക്കാട്‌ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട് ലാല്‍ഗുഡി വെങ്കിടാലചപുരം സ്വദേശി രാജശേഖരനില്‍ നിന്നാണ് ഇരുവരും പണം തട്ടിയെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന കൊയ്ത്ത് യന്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലക്കാട് നഗരത്തിലേക്ക് വിളിച്ച്‌ വരുത്തിയായിരുന്നു തട്ടിപ്പ്. യന്ത്രം വാങ്ങുന്നതിന് മുന്നോടിയായി 80000 രൂപയുടെ മദ്രപത്രം വേണമെന്ന് ഇരുവരും പറഞ്ഞു. ഇതിനായി പണം ആവശ്യപ്പെട്ടു. കൈയ്യിലുണ്ടായിരുന്ന 60000 രൂപ കൊടുത്തതും രാജശേഖരനെ തള്ളിയിട്ട് കാറില്‍ കയറി പോവുകയായിരുന്നു. രാജശേഖരന്റെ പരാതിയില്‍ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പകല്‍ 12.30നാണ് സംഭവം നടന്നത്.