പാലക്കാട് എസ് ബി ഐ ബ്രാഞ്ചില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു.

പാലക്കാട്: പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ നിന്നും വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തര്‍പ്രദേശില്‍ നിന്നും ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാര്‍ ഡീലര്‍ ഷോറൂമിന്റെ വ്യാജ ഇമെയില്‍ അഡ്രസ് ഉപയോഗിച്ച്‌ സ്ഥാപനത്തിന്‍റെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

ബാങ്ക് മാനേജറുടെ പരാതിയിലാണ് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ നമ്ബറുകളും പണം ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്ബറുകളും പരിശോധിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് എന്ന് കണ്ടെത്തി.

തുടര്‍ന്ന് പാലക്കാട് നിന്നുള്ള പോലീസ് സംഘം ഡല്‍ഹി, ഉത്രപ്രദേശ് എന്നിവിടങ്ങളില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡല്‍ഹിയില്‍ കാള്‍ സെന്‍ററുകള്‍ വാടകയ്ക്ക് എടുത്ത് നടത്തുന്ന ഇത്തരം തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്നു. കൂടുതല്‍ സ്ഥാപനങ്ങളെയും ബാങ്കുകളെയും പ്രതികള്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയതായി അറിവാകുന്നുണ്ട്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, എ എസ് പി ഷാഹുല്‍ഹമീദ്, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു അബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ ഗിരീഷ് കുമാര്‍, വിജയകുമാര്‍, ശ്യാംകുമാര്‍, എ എസ് ഐ ദേവി, സിപിഒ മാരായ മുഹമ്മദ് ഷനോസ്, വിനീഷ്, ദിലീപ് കുമാര്‍, മൈഷാദ് എന്നിവര്‍ ഉള്‍പ്പെടുന്നു.