January 15, 2026

വരയാടുകൾ നെല്ലിയാമ്പതി ടൂറിസം മേഖലകളിൽ നിത്യ കാഴ്ചയാവുന്നു.

നെന്മാറ: നെല്ലിയാമ്പതി വനമേഖലകളിൽ കാട്ടാടുകളുടെ എണ്ണം വർദ്ധിച്ച് ടൂറിസം മേഖലകളായ സീതാർകുണ്ട്, മിന്നാം പാറ, കേശവൻപാറ ഭാഗങ്ങളിലും, പതിനാലാം മൈൽ വ്യൂ പോയിന്റിന് സമീപത്തെ ഗോവിന്ദമലയിലും കാട്ടാളുകളെ സഞ്ചാരികൾക്ക് കൂട്ടത്തോടെ കാണാൻ കഴിയുന്നു. മുൻകാലങ്ങളിൽ അപൂർവമായി വിദൂര ദൃശ്യം മാത്രമായിരുന്ന വരയാടുകൾ എന്നറിയപ്പെടുന്ന നീൽ നീലഗിരി താർ നെല്ലിയാമ്പതി മേഖലകളിൽ എണ്ണം വർദ്ധിച്ചു. ചെങ്കുത്തായ പാറക്കെട്ടുകളോട് ചേർന്ന് തുറന്ന പുൽമേടുകളിൽ മാത്രം അധിവസിക്കുന്ന വരയാടുകൾ സീതാർകുണ്ട് ഭാഗത്തെ വിനോദസഞ്ചാരികൾക്കിടയിലും കൂട്ടത്തോടെ തീറ്റ തേടിയെത്തുന്ന ദൃശ്യം സന്ദർശകർക്ക് കൗതുകമായി. നേരത്തെ നെല്ലിയാമ്പതി മേഖലയിൽ പാടഗിരി ഹിൽടോപ്പ്, വിക്ടോറിയ കുരിശുപള്ളി ഭാഗങ്ങളിലും, മിന്നാം പാറ, പലക പാണ്ടി ഭാഗങ്ങളിലെ ചെങ്കുത്തായ പ്രദേശങ്ങളിലും മാത്രമാണ് അപൂർവമായി കണ്ടിരുന്നത്, മനുഷ്യസാന്നിധ്യം ദൃശ്യമായാൽ തന്നെ കാട്ടാടുകൾ എന്നറിയപ്പെടുന്ന വരയാടുകൾ ഓടി ഒളിക്കുകയായിരുന്നു പതിവ്. സംരക്ഷിത മേഖല ആയതിനാലും വംശവർദ്ധനവ് ഉണ്ടായതിനാലും വരയാടുകൾ ഇപ്പോൾ മിക്ക പുൽമേടുകളോടനുബന്ധിച്ച് കണ്ടു തുടങ്ങി.