പാലക്കാട്‌ എസ് ബി ഐ ബാങ്കില്‍ നിന്ന് 30 ലക്ഷം തട്ടിയ കേസിലെ മുഖ്യസൂത്രധാരകനെ നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പോലീസ് പിടികൂടി.

പാലക്കാട്: ബാങ്കില്‍ നിന്ന് 30 ലക്ഷം തട്ടിയ കേസിലെ മുഖ്യസൂത്രധാരകനെ നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും പിടികൂടി. പാലക്കാട് സൗത്ത് പൊലീസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പിടിക്കൂടിയത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച്‌ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്‍റെ തലവനുമായ ബീഹാര്‍ അരാരിയ ജില്ല, ദുമരിയ സ്വദേശി മഹേന്ദ്രപ്രസാദ് മണ്ഡല്‍ മകന്‍ ജീവന്‍ കുമാര്‍ (32) ആണ് അറസ്റ്റിലായത്. എസ് ബി ഐ ബാങ്കിന്‍റെ മേഴ്സി കോളേജ് ശാഖയില്‍ നിന്നും ഇയാള്‍ ഓണ്‍ലൈന്‍ വഴി 30 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ജീവന്‍ കുമാര്‍.

നർപത്ഗഞ്ച് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി മാഫിയാ സംഘങ്ങളെ കുടുക്കാന്‍ സഹായിയായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല ഇയാള്‍ക്ക് സ്ഥലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. ഇതിനാല്‍ ലോക്കല്‍ പൊലീസ് ആദ്യം കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘത്തെ സഹായിക്കാന്‍ മടിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ്, പാലക്കാട് എ.എസ്.പി ഷാഹുല്‍ ഹമീദ് ഐ.പി.എസ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് അരാരിയ ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ പൊലീസിന് കഴിഞ്ഞു.

ഡല്‍ഹി, പാറ്റ്ന, ചണ്ഡിഗഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിയും, മറ്റ് രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബാങ്കിനെ കബളിപ്പിക്കാന്‍ കളമൊരുക്കിയത്. ഇത്തരത്തില്‍ ഒരു കോടിയിലേറെ രൂപ ദിവസവും തട്ടിക്കുന്ന മറ്റ് പല സംഘങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെ ഉത്തര്‍പ്രദേശിലെ മീററ്റിലും, കന്യാകല്യാണ്‍പൂരിലും നിന്ന് ഇതേ അന്വേഷണ സംഘം കഴിഞ്ഞമാസം സാഹസികമായി അറസ്റ്റ് ചെയ്തിരുന്നു.