✒️ബെന്നി വർഗീസ്
നെല്ലിയാമ്പതി: ക്രിസ്മസ് അവധി ആരംഭിച്ചതോടെ നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്ക്. കഴിഞ്ഞ രണ്ടുദിവസമായി നെല്ലിയാമ്പതിയിലെ എല്ലാ റിസോര്‍ട്ടുകളും വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ബുക്ക് ചെയ്യാതെ എത്തിയ വിനോദസഞ്ചാരികള്‍ ആവശ്യത്തിന് താമസ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടി.
നല്ല തണുപ്പുള്ള മഞ്ഞുമൂടിയ കാലാവസ്ഥയായിരുന്നു നെല്ലിയാമ്പതിയില്‍. ക്രിസ്മസ് അവധി ആരംഭിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പോത്തുണ്ടി അണക്കെട്ടിലെ ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും വാഹനത്തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞദിവസം മാത്രം 2300 വാഹനങ്ങളിലായി 12,000ത്തോളം വിനോദസഞ്ചാരികള്‍ നെല്ലിയാമ്പതിയില്‍ വന്നു മടങ്ങിയതായി പോത്തുണ്ടി ചെക്ക് പോസ്റ്റ് അധികൃതര്‍ പറഞ്ഞു. വാഹന യാത്രക്കാരെ നിയന്ത്രിക്കാനായി വനം ചെക്ക് പോസ്റ്റ് ഏറെ ബുദ്ധിമുട്ടിയതായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജയന് പറഞ്ഞു.

വിനോദ സഞ്ചാരികളുടെ തിരക്ക് പോത്തുണ്ടി ഉദ്യാനത്തിലും ഏറെ അനുഭവപ്പെട്ടു. ഉദ്യാനം പതിവുപോലെ 6 മണിക്ക് തന്നെ അടയ്ക്കാന്‍ ശ്രമം ഉണ്ടായെങ്കിലും യാത്രക്കാരുടെ ബാഹുല്യം മൂലം ഏഴുമണി വരെ നീണ്ടു. പോത്തുണ്ടി ഉദ്യാനത്തിനു മുന്നിലും വാഹനങ്ങളുടെ തിരക്ക് മൂലം കഴിഞ്ഞ രണ്ടു ദിവസവും വൈകുന്നേരം ഗതാഗത തടസം ഉണ്ടായി. ഞായറാഴ്ച രാത്രിയും, ഇന്നലെ രാവിലെയും നെല്ലിയാമ്പതിയിലും, പരിസരപ്രദേശങ്ങളിലും മഴ ഉണ്ടായിരുന്നത് ഇരുചക്ര വാഹന വിനോദസഞ്ചാരികളെ ചെറിയതോതില്‍ ബുദ്ധിമുട്ടിച്ചു.
ഞായറാഴ്ച വൈകീട്ട് നെല്ലിയാമ്പതിയിൽ നിന്ന് മടങ്ങുകയായിരുന്ന കാര്‍ സംരക്ഷണഭിത്തിലിടിച്ച് കാറിലുണ്ടായിരുന്ന 14 കാരിക്ക് പരിക്കേറ്റു. കൊല്ലങ്കോട് വടവന്നൂര്‍ സ്വദേശിയായ വിവേകിന്റെ മകള്‍ ഭവ്യയ്ക്കാണ് (14) പരിക്കേറ്റത്. പോത്തുണ്ടി-കൈകാട്ടി ചുരം പാതയില്‍ കുണ്ടറച്ചോലയ്ക്ക് മുകള്‍ ഭാഗത്ത് മരപ്പാലത്തിനു സമീപമാണ് കാര്‍ പാതയോരത്തുള്ള സംരക്ഷണ ഭിത്തിയിലിടിച്ചത്.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.