പാലക്കാട്: സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ക്ക് നാലുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചു.
2014 ല്‍ വാണിജ്യ നികുതി വകുപ്പിന്റെ പാലക്കാട് മൊബൈല്‍ ഇന്റെലിജന്‍സ് സ്ക്വാഡിലെ ഓഫീസര്‍ ആയിരുന്ന കെ.എസ് ജയറാമിനെയാണ് ശിക്ഷിച്ചത്. സര്‍വീസിലിരിക്കെ 34,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2014 ഫെബ്രുവരിയില്‍ പാലക്കാട് ജില്ലയിലെ അഗളിക്ക് സമീപമുള്ള ചെമ്മണ്ണൂര്‍ എന്ന സ്ഥലത്ത് പി.എസ്.എസ് ഹോളോബ്രിക്സ്സ് എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയ ശേഷം അന്നത്തെ വിജിലന്‍സ് ഇന്റെലിജന്‍സ് ഗ്രേഡിലെ ഓഫീസര്‍ ആയിരുന്ന കെ.എസ് ജയറാം ബില്ലുകളും, അക്കൗണ്ടുകളും സൂക്ഷിച്ചില്ല എന്ന കാരണം പറഞ്ഞു സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് സമന്‍സ് പ്രകാരം തൊട്ടടുത്ത മാര്‍ച്ച് മാസം ഓഫിസിലെത്തിയ ഉടമസ്ഥനായ പി.എസ് സദാനന്ദനോട് 40,000 രൂപ കൈക്കൂലി തന്നാല്‍ 20,000 രൂപ പിഴയായി കുറച്ചു നല്‍കാമെന്ന് അറിയിച്ചു.
2014 ഏപ്രില്‍ നാലിന് പരാതിക്കാരനായ പി.എസ് സദാനന്ദന് പാലക്കാട് വിജിലന്‍സ് ഓഫീസിലെത്തി ഡി.വൈ.എസ്.പി ആയ എം.സുകുമാരനോട് പരാതി പറഞ്ഞു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഫിനോഫ്തലിന്‍ പൌഡര്‍ പുരട്ടിയ 60,000 രൂപ പാലക്കാട് വിണിജ്യ നികുതി ഓഫിസെലത്തി കെ.എസ് ജയറാമിന് കൈമാറി.
എന്നാല്‍ 15,810 രൂപയുടെ ഫൈന്‍ ഈടാക്കിയതായി മാത്രം രസീത് നല്‍കുകയും, പി.എസ് സദാനന്ദന് വീട്ടിലെ സാമ്പത്തിക അവസ്ഥ വിവരിച്ചപ്പോള്‍ 10,190 രൂപ തിരികെ നല്‍കുകയും അവശേഷിച്ച 34,000 രൂപ ജയറാം കൈക്കൂലിയായി പോക്കറ്റിലിട്ടുകയും ചെയ്ത സമയം കെ.എസ് ജയറാമിനെ വിജിലന്‍സ് കൈയോടെ പിടികൂടുകയാണുണ്ടായത്.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെ.എസ് ജയറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി നാലു വര്‍ഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും ശിക്ഷിച്ചത്. നിലവില്‍ കെ.എസ് ജയറാം കൊല്ലം ജില്ലയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസറാണ്. നാലുവര്‍ഷം ശിക്ഷ വിധിച്ച പ്രതിയെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു.
പാലക്കാട് വിജിലന്‍സ് യുണിറ്റ് മുന്‍ ഡി.വൈ.എസ്.പി ആയിരുന്ന എം.സുകുമാരന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലജന്‍ ഹാജരായിരുന്നു.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.