കുഴൽമന്ദം : പാറമടയിലെ വെള്ളക്കെട്ടിലേക്കുമറിഞ്ഞ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ ക്യാബിനിൽക്കുടുങ്ങി ശ്വാസംമുട്ടി മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി പരേതനായ നാരായണന്റെ മകൻ ബിനുവാണ് (39) മരിച്ചത്. ചിതലി പീച്ചറോട്ടിലെ പാറമടയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.
പാറമടയിലെ വെള്ളം പമ്പുചെയ്തുകളയാൻ മണ്ണുമാന്തിയന്ത്രത്തിന്റെ കപ്പിൽ ഡീസൽ മോട്ടോർവെച്ച് വെള്ളത്തിൽ ഇറക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം നിർത്തിയഭാഗത്തെ മണ്ണിടിഞ്ഞ് താഴുകയായിരുന്നെന്ന് കുഴൽമന്ദം പോലീസ് പറഞ്ഞു. 40 അടിയോളം താഴ്ചയിൽ വെള്ളമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ മണ്ണുമാന്തിയുടെ ചില്ലുക്യാബിൻ പൊട്ടിച്ച് ബിനുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വാഹനം ആഴത്തിലേക്ക് താഴ്ന്നു. പാലക്കാട് അഗ്നിരക്ഷാസേനയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമെത്തി ബിനുവിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.
ആലത്തൂർ അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ എ. ആദർശ്, സേനാംഗങ്ങളായ കെ.ആർ. അശോക്, ആർ. മധു, ജി. ദേവപ്രകാശ്, എ. പ്രമോദ്, കെ. രതീഷ്, കെ. വിനീഷ്, സി. ഷിനോജ്, പാലക്കാട് സ്കൂബാ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ ജി. ജിബു, പി. പ്രവീൺ, സി. കൃഷ്ണദാസ്, ബെന്നി കെ.ആൻഡ്രൂസ്, സി.എസ്. പ്രദീപ് കുമാർ, കുഴൽമന്ദം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി. ഗിരീഷ് കുമാർ, പി. കുമാരൻ, കെ. ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
മണ്ണുമാന്തിയന്ത്രം പാറമടയിലേക്ക് മറിഞ്ഞ് ചിറ്റലഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു