കുട്ടികളോട്‌ ലൈംഗിക അതിക്രമം നടത്തിയ 67 കാരനായ സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ക്ക്‌ 15 വര്‍ഷം കഠിനതടവ്‌.

കുഴൽമന്ദം: സ്കൂൾ ബസില്‍ യാത്ര ചെയ്തിരുന്ന കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 67 കാരനായ പ്രതിയ്ക്ക് മൂന്നു കേസിലായി 15 വര്‍ഷം കഠിന തടവും, 75,000 രൂപ വീതം പിഴയും ശിക്ഷ. കുഴല്‍മന്ദം പെരിങ്കുന്നം മൂച്ചി വീട്ടില്‍ സുന്ദരനെയാണ് (67) പാലക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഓരോ കേസിലും 9 മാസം വീതം അധിക കഠിന തടവ് അനുഭവിക്കണം.

2017 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് വിവിധ ദിവസങ്ങളില്‍ സ്കൂള്‍ ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികളോട് ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയത്.

കുഴല്‍മന്ദം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡിവൈഎസ്പിമാരായ പി ശശികുമാര്‍, എസ് ഷംസുദ്ദീന്‍, വി എ കൃഷ്ണദാസ് എന്നിവര്‍ അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. നാല് കേസുകളില്‍ ഒരു കേസില്‍ നേരത്തേ അഞ്ചു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ബാക്കി മൂന്നുകേസിലാണ് ഇന്ന് വിധി പറഞ്ഞത്. ഓരോ കേസിലും അഞ്ചുവര്‍ഷം വീതം തടവ് അനുഭവിക്കണം. ഓരോ കേസിലെയും പിഴത്തുക അതാത് കേസിലെ അതിജീവിതകള്‍ക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി.

PROMPT