യൂറിയക്കൊപ്പം മൂന്നിരട്ടി വിലയുള്ള മറ്റ് വളങ്ങൾ വിതരണക്കാർക്കും കർഷകർക്കും കെട്ടിയേൽപ്പിച്ച് വളം കമ്പനികൾ.

റിപ്പോർട്ട് :✒️ബെന്നി വർഗിസ്.

ആലത്തൂർ: രണ്ടാം വിള നെൽകൃഷിക്ക് മേൽവളം ഇടാൻ കർഷകർക്ക് പെടാപ്പാട്. നെല്ലിന് ചിനപ്പ് പൊട്ടാനും മഞ്ഞളിപ്പ് മാറി തഴച്ച് വളരാനും യൂറിയ ഇടേണ്ട സമയമാണിത്. അടിവളമായി ആദ്യ വളപ്രയോഗം നടത്തുമ്പോൾ കൂട്ടുവളം മാത്രമാണ് ഉപയോഗിക്കുക. രണ്ടാമത് നടത്തുന്ന വളപ്രയോഗത്തിന് കൂട്ടുവളത്തിനൊപ്പം യൂറിയയും ഇടണം. മൂന്നാമത് വളപ്രയോഗത്തിന് പൊട്ടാഷും കൂട്ടുവളവുമാണ് വേണ്ടത്. യൂറിയ ഇട്ടില്ലെങ്കിൽ നെൽച്ചെടിയുടെ വളർച്ചയേയും വിളവിനെയും ബാധിക്കും.കഴിഞ്ഞ രണ്ട് വർഷമായി യൂറിയ ആവശ്യാനുസരണം കിട്ടാനില്ല. ഇപ്പോൾ ക്ഷാമം ഇല്ലെങ്കിലും ഇല്ലെങ്കിലും കിട്ടാനാണ് പാട്.45 കിലോഗ്രാം ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 952 രൂപ വിലവരുന്ന 25 കിലോഗ്രാമിന്റെ പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രീയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വിൽപ്പന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങൾ വാങ്ങണം.ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. പുതു തലമുറ വളങ്ങൾക്ക് ഒരു ലോഡിന് 3,42,720 രൂപ വിലവരും. ഒരു ടൺ യൂറിയാ കിട്ടാൻ 500 കിലോ പുതുതലമുറ വളം വാങ്ങാൻ രാസവള കമ്പനികൾ വിതരണക്കാരെ നിർബന്ധിക്കുകയാണ്. കർഷകർക്ക് യൂറിയാ എത്തിക്കാൻ വിതരണക്കാർ ഈ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരുന്നു.ചാക്കിന് 3,200 രൂപ വിലയുള്ള യൂറിയ 266 രൂപയ്കാണ് കർഷകർക്ക് നൽകുന്നത്. ഉത്തരേന്ത്യൻ കർഷക ലോബിയുടെ താൽപര്യം മുൻ നിർത്തിയാണ് ഇത്ര ഉയർന്ന സബ്‌സിഡി നൽകുന്നത്. മറ്റ് വളങ്ങൾക്ക് ഇത്രയും സബ്‌സിഡി ഇല്ല. ഏക്കറിന് ഒരു ചാക്കിൽ കൂടുതൽ യൂറിയാ വാങ്ങിയാൽ കൃഷി ഭവനിൽ നിന്ന് അന്വേഷണം എത്തും. യൂറിയായിലെ ഘടകങ്ങൾ പെയിന്റ്, പ്ലൈവുഡ് കമ്പനികൾക്ക് ആവശ്യമുണ്ട്. യൂറിയാ വാങ്ങി ദുരുപയോഗിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാരിന്റെ നിബന്ധനയെന്ന് അധികാരികൾ പറയുന്നു. ഇന്ത്യയിൽ ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.അധികഭാരം കർഷകർക്ക്കമ്പനികൾ കെട്ടിയേൽപ്പിക്കുന്ന വളം വിതരണക്കാർ കർഷകരുടെ തലയിൽ വെച്ചുകൊടുക്കും.കമ്പനികളുടെ വിൽപ്പന കുറവുള്ള നാനോ വളം, മൈക്രോ ഫുഡ് എന്നീ വളങ്ങളാണിവ. കൂട്ടുവളമായി 20-20-0-15 ഉപയോഗിക്കുന്നതിനാൽ കെട്ടിയേൽപ്പിക്കുന്ന വളം നെൽകൃഷിക്ക് ആവശ്യമുള്ളതല്ല. ഇത്തരം വളം വിറ്റുപോയില്ലെങ്കിൽ തങ്ങൾക്ക് ബാധ്യതയാകും എന്നതിനാൽ വേറെ നിവൃത്തിയില്ലെന്നാണ് വിതരണക്കാർ പറയുന്നത്.വളം സബ്‌സിഡി കേന്ദ്ര സർക്കാർ കമ്പനികൾക്കാണ് നൽകുന്നത്. കർഷകർക്ക് അല്ല. 2017 മുതൽ വളം വിൽപ്പന ഇപോസ് യന്ത്രം ഉപയോഗിച്ചാണ്. കൃഷി സ്ഥലം പേരിലുള്ള കർഷകൻ ആധാർ കാർഡുമായി നേരിട്ട് വന്ന് വിരലടയാളം പതിച്ചാലേ വളം കിട്ടൂ. സ്ഥലത്തില്ലാത്തവർ, പാട്ടകൃഷി നടത്തുന്നവർ, കൂട്ടുകുടുംബക്കാർ എന്നിവരൊക്കെ ഈ നിബന്ധന മൂലം വലയുന്നു.കെട്ടിയേൽപ്പിക്കുന്നില്ലെന്ന് കമ്പനികൾയൂറിയക്കൊപ്പം മറ്റ് വളങ്ങൾ കെട്ടിയേൽപ്പിക്കുന്നുവെന്ന ആക്ഷേപം രാസവളം കമ്പനി അധികാരികൾ നിഷേധിച്ചു. മറ്റ് രാസവളങ്ങൾ കൂടി പ്രയോഗിച്ചാലേ മികച്ച വിളവ് ലഭിക്കൂ. പുതിയ വളങ്ങളും പ്രയോഗ രീതികളും സംബന്ധിച്ച് കർഷകരിൽ അവബോധം ഉണ്ടാക്കാനാണ് ശ്രമമെന്ന് വിജയ്, സ്പിക്, ഇഫ്‌കോ, മംഗള, ഐ.പി.എൽ., ഫാക്ട് തുടങ്ങിയ കമ്പനികളുടെ മാർക്കറ്റിങ് വിഭാഗം വ്യക്തമാക്കി. എന്തിന്റെ പേരിലായാലും ഇത് കർഷക ദ്രോഹമാണെന്നും കർഷകർ ആവശ്യപ്പെടുന്ന വളം മാത്രം നൽകുന്നതിന് ക്രമീ കരണം വേണമെന്നും കേരളാ ഐക്യ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോബ് ജെ. നെടുംകാടൻ ആവശ്യപ്പെട്ടു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow