മലമ്പുഴയിൽ വാട്ടര്‍ അതോറിറ്റി റോഡിൽ പൈപ്പിടുന്നതിനായി വീണ്ടും ചാല് കീറി.

മലമ്പുഴ: മലമ്പുഴ ഐടിഐ മുതല്‍ ഉദ്യാനം വരെയുള്ള റോഡ് ടാറിംഗ് നടത്തിയതിനു പിറകെ വീണ്ടും വാട്ടര്‍ അതോറിറ്റി ചാല് കീറി പൈപ്പിടല്‍ ആരംഭിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരമാണ് പൈപ്പിടില്‍ നടക്കുന്നത്. സ്നേക്ക് പാര്‍ക്കിനു മുന്നില്‍ നാലു കൊല്ലം മുമ്പ് പൈപ്പിട്ടത് ഇതുവരേയും ശരിയാക്കിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡ് ശരിയാക്കാന്‍ ഒട്ടേറെ പ്രതിഷേധങ്ങളും പരാതികളും മാധ്യമ വാര്‍ത്തകള്‍ക്കുമൊടുവിലാണ് റോഡ് നേരയാക്കിയത്. ഇപ്പോള്‍ പൊളിക്കുന്ന റോഡ് ടാര്‍ ചെയ്യാന്‍ ഇനി എത്ര വര്‍ഷം വേണ്ടിവരുമെന്ന് യാതൊരു നിശ്ചയവുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിവിധ നാടുകളില്‍ നിന്നും വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ സൈഡ് ഒതുക്കി പാര്‍ക്ക് ചെയ്യുമ്പോൾ ഈ ചാലില്‍ ചക്രം താഴ്ന്ന് യാത്ര തടസവും, അപകടവും ഉണ്ടാവാന്‍ ഏറെ സാധ്യതയുണ്ടന്ന് ഡ്രൈവര്‍മാരും പറയുന്നു. മഴ പെയതു തുടങ്ങിയാല്‍ ചെളിനിറഞ്ഞു അപകട സാധ്യതക്കു വേഗത കൂടുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. പണി പുരോഗമിക്കുന്നതോടൊപ്പം തന്നെ ടാറിംഗും സമയബന്ധിതമായി നടത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.