വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാകില്ലെന്നും അതിനാൽ വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടത്. കോഴിക്കോട്: രണ്ടുവർഷത്തോളം നീണ്ട പ്രണയം, ഒടുവിൽ കാമുകി മറ്റൊരു വിവാഹം കഴിച്ചെന്നു മനസിലായപ്പോൾ എല്ലാ ബന്ധവും ഉപേക്ഷിച്ചതായിരുന്നു പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഇരുപത്തഞ്ചുകാരൻ. പക്ഷേ, വ്യാജ ബലാത്സംഗക്കേസിൽ പ്രതിയാക്കിയാണ് കാമുകിയായിരുന്ന യുവതി പ്രതികാരം ചെയ്തതെന്ന് ഇരുപത്തഞ്ചുകാരൻ പറയുന്നു.
താൻ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ബലാത്സംഗക്കേസിൽ അകത്താക്കുമെന്ന യുവതിയുടെ ഭീഷണി ആദ്യം കാര്യമാക്കിയിരുന്നില്ല. പക്ഷേ, യുവതി പരാതി നൽകിയതോടെ ബലാത്സംഗക്കേസിൽ പ്രതിയായി. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വവും യുവാവിന്റെമേൽ ആരോപിക്കപ്പെട്ടു. എന്നാൽ, യുവതിയുടെ പരാതിയും മൊഴികളും വ്യാജമാണെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. ഒടുവിൽ മാസങ്ങൾക്കിപ്പുറം ബലാത്സംഗക്കേസിൽ യുവാവിനെ കോടതി വെറുതെ വിടുകയും ചെയ്തു. വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാകില്ലെന്നും അതിനാൽ വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടത്. 2022 ഡിസംബർ 12-നായിരുന്നു വിധിപ്രസ്താവം. യുവതിയുടെ കുഞ്ഞിന്റെ പിതാവ് 25-കാരനല്ലെന്ന് ഡി.എൻ.എ. പരിശോധനയിൽ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.
പ്രണയം, ചതി; യുവാവ് പറയുന്നതിങ്ങനെ….
2018-ലാണ് മണ്ണാർക്കാട് സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിയായ യുവതിയും പ്രണയത്തിലാകുന്നത്. മണ്ണാർക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. താൻ അനാഥയാണെന്നും കോഴിക്കോടാണ് സ്വദേശമെന്നുമാണ് യുവാവിനോട് യുവതി പറഞ്ഞിരുന്നത്. താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും അനുജനും വാഹനാപകടത്തിൽ മരിച്ചെന്നും തുടർന്ന് അച്ഛന്റെ സുഹൃത്ത് ദത്തെടുത്ത് വളർത്തിയതാണെന്നും യുവതി പറഞ്ഞിരുന്നു. ആരുമില്ലാത്ത പെൺകുട്ടിക്ക് താങ്ങാകണമെന്നും ജീവിതസഖിയായി കൂടെക്കൂട്ടണമെന്നും യുവാവ് ആഗ്രഹിച്ചു. മണ്ണാർക്കാട്ടെ ജോലിക്കിടെ പല ആവശ്യങ്ങൾക്കായി പെൺകുട്ടി യുവാവിൽനിന്ന് പണം വാങ്ങിയിരുന്നു. എല്ലാ ആവശ്യങ്ങൾക്കും കാമുകിയെ യുവാവ് സഹായിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പുറത്തുപോകുന്നതും പതിവായിരുന്നു. ഒരിക്കൽ കോഴിക്കോട്ടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ കാമുകി തന്ത്രപൂർവം ഒഴിഞ്ഞുമാറി. വീട് ജപ്തി ചെയ്യാൻ പോവുകയാണെന്നും ഇപ്പോൾ പോകാനാകില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മറുപടി. തുടർന്ന് കോഴിക്കോട്ടേക്കാണെന്ന് പറഞ്ഞ് കൊച്ചിയിലേക്കാണ് യുവാവിനെ കൊണ്ടുപോയത്. അവിടെവെച്ച് ബന്ധുവാണെന്ന് പറഞ്ഞ് മറ്റൊരു യുവാവിനെയും പരിചയപ്പെടുത്തി നൽകി. എന്നാൽ, ഇടുക്കി സ്വദേശിയായ ഈ യുവാവ് പെൺകുട്ടിയുടെ അടുപ്പക്കാരനാണെന്ന് മണ്ണാർക്കാട്ടുകാരന് മനസിലായിരുന്നില്ല.
പ്രണയം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോഴിക്കോട്ടു മറ്റൊരു ജോലി ശരിയായിട്ടുണ്ടെന്നും അതിനാൽ അവിടേക്ക് പോകണമെന്നും പെൺകുട്ടി പറഞ്ഞത്. ഇതിനിടെ പെൺകുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് യുവാവ് വീട്ടിൽ പറഞ്ഞിരുന്നു. വീട്ടുകാർ വിവാഹം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ, കോഴിക്കോട്ടെ ജോലിയിൽനിന്ന് വിട്ടുനിൽക്കാനാകില്ലെന്നും അതിനാൽ ഇപ്പോൾ വിവാഹം വേണ്ടെന്നുമായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. യുവാവ് ഇതെല്ലാം സമ്മതിക്കുകയും ചെയ്തു. കോഴിക്കോട്ടേക്ക് ജോലിക്ക് പോയ പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധം തുടർന്നു. കോഴിക്കോട്ടേക്ക് പോയ പെൺകുട്ടി യഥാർഥത്തിൽ അവിടെനിന്ന് പോയത് ഇടുക്കിയിലെ മറ്റൊരാളുടെ അടുത്തേക്കായിരുന്നു. തുടർന്ന് അവിടെവെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ, വിവാഹം കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടി മണ്ണാർക്കാട്ടെ കാമുകനെ വീഡിയോകോൾ ചെയ്തു. യാതൊരു സംശയത്തിനും ഇട നൽകാതെയായിരുന്നു പെരുമാറ്റം. തുടർന്ന് ദിവസങ്ങൾക്ക് ശേഷം കാമുകനെ കാണാനായി പെൺകുട്ടി മണ്ണാർക്കാട്ട് എത്തുകയും ചെയ്തു. ഈ സമയം വിരലിൽ പുതിയ മോതിരം കണ്ടതോടെ കാമുകൻ ഇതേക്കുറിച്ച് തിരക്കി. എന്നാൽ, അച്ഛനും അമ്മയും അപകടത്തിൽ മരിച്ചതിനാൽ അതിന്റെ കുറച്ച് പണം കിട്ടിയെന്നും ആ പണം കൊണ്ട് വാങ്ങിയ മോതിരമാണെന്നുമായിരുന്നു പെൺകുട്ടിയുടെ മറുപടി. പ്രണയത്തിലായിരുന്ന സമയത്ത് യുവതിക്ക് മറ്റൊരാൾ നൽകാനുള്ള മുപ്പതിനായിരം രൂപ മണ്ണാർക്കാട്ടുകാരന്റെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. ജോലിക്കാര്യത്തിനായി നേരത്തെ നൽകിയ തുകയാണെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്. തുടർന്ന് തന്റെ അക്കൗണ്ടിലെത്തിയ പണം കാമുകൻ പിൻവലിക്കുകയും പെൺകുട്ടിക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഇതെല്ലാം പിന്നീട് വളച്ചൊടിച്ച് തനിക്കെതിരായ പരാതിയായി വരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല.
ചതി മനസിലാക്കുന്നു, പിന്നാലെ പരാതി……
ഫെയ്സ്ബുക്കിൽ വന്ന മെസേജും ചില ചിത്രങ്ങളും കണ്ടതോടെയാണ് കാമുകിയുടെ ചതി മണ്ണാർക്കാട്ടുകാരൻ മനസിലാക്കുന്നത്. പെൺകുട്ടിയെ വിവാഹം കഴിച്ച ഇടുക്കി സ്വദേശിയുടെ സന്ദേശമായിരുന്നു അത്. ഇവരുടെ വിവാഹചിത്രങ്ങൾ ഉൾപ്പെടെ ഇടുക്കി സ്വദേശി മണ്ണാർക്കാട്ടുകാരന് അയച്ചുനൽകിയിരുന്നു. ഇതോടെയാണ് ഇത്രയും നാൾ പ്രണയിച്ച കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് മണ്ണാർക്കാട്ടുകാരൻ തിരിച്ചറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുമായുള്ള എല്ലാ ബന്ധവും നിർത്തി. പക്ഷേ, നാളുകൾക്ക് ശേഷം മറ്റൊരു പരാതിയുമായി പെൺകുട്ടി യുവാവിനെ സമീപിക്കുകയായിരുന്നു.
തനിക്ക് കിട്ടാനുള്ള മുപ്പതിനായിരം രൂപ നൽകിയിട്ടില്ലെന്ന് പറഞ്ഞ് മണ്ണാർക്കാട് പോലീസിനെയാണ് യുവതി ആദ്യം സമീപിച്ചത്. ആ സമയത്ത് ഗർഭിണിയായിരുന്നെങ്കിലും ബലാത്സംഗം ചെയ്തെന്ന ആരോപണമൊന്നും ഉന്നയിച്ചിരുന്നില്ല. യുവാവിന്റെ അക്കൗണ്ടിലേക്ക് തനിക്കുവേണ്ടി അയച്ചു നൽകിയ പണം നൽകിയിട്ടില്ലെന്നും ഇത് വാങ്ങിത്തരണമെന്നുമായിരുന്നു ആവശ്യം. ഇതോടെ യുവാവിനെ പോലീസ് വിളിപ്പിച്ചു. എന്നാൽ, പണം നേരത്തെ നൽകിയതാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പോലീസുകാർ വിശ്വസിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. യുവതിയുടെ മൊഴി മാത്രമാണ് പോലീസ് വിശ്വാസത്തിലെടുത്തത്. യുവതിക്ക് പണം നൽകിയതിന്റെ തെളിവുകളൊന്നും തനിക്ക് ഹാജരാക്കാനും ഉണ്ടായിരുന്നില്ല. ഇതോടെ എങ്ങനെയും പണം നൽകി കേസ് ഒഴിവാക്കാനായി ശ്രമം. ഒടുവിൽ അമ്മയുടെ താലി പണയംവെച്ചിട്ടാണ് അന്നേദിവസം തന്നെ മുപ്പതിനായിരം രൂപ യുവതിക്ക് നൽകിയതെന്നും മണ്ണാർക്കാട് സ്വദേശിയായ 25-കാരൻ പറഞ്ഞു.
മറ്റൊരാളുമായി അടുപ്പം, ഭീഷണിയും ബലാത്സംഗക്കേസും….
മണ്ണാർക്കാട്ടുകാരനുമായി ബന്ധത്തിലിരിക്കെ തന്നെ കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായും യുവതി അടുപ്പത്തിലായിരുന്നു. അതിനാൽതന്നെ യുവതിയുടെ നേരത്തെയുള്ള ബന്ധങ്ങളിൽ സംശയം തോന്നിയ ഇയാൾ വിവരങ്ങളറിയാനായി മണ്ണാർക്കാട്ടുക്കാരനെ സമീപിച്ചു. യുവതിയെ താൻ വിവാഹം കഴിക്കാനിരിക്കുകയാണെന്നാണ് രാമനാട്ടുകര സ്വദേശി മണ്ണാർക്കാട്ടുകാരനോട് ഫെയ്സ്ബുക്ക് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതോടെ തനിക്കുണ്ടായ അനുഭവം മണ്ണാർക്കാട്ടുകാരൻ തുറന്നുപറയുകയും ചെയ്തു. ഇക്കാര്യമെല്ലാം യുവതി അറിഞ്ഞതാണ് ബലാത്സംഗ പരാതിക്ക് കാരണമായതെന്നാണ് മണ്ണാർക്കാട് സ്വദേശി പറയുന്നത്.
”ആദ്യം അവളുടെ ഫോൺകോളാണ് വന്നത്. ഒന്നുകിൽ അവളെ ഞാൻ കൂടെതാമസിപ്പിക്കണമെന്നും അല്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊന്നും തയ്യാറായില്ലെങ്കിൽ ബലാത്സംഗ പരാതി കൊടുക്കുമെന്നും അവളുടെ വയറ്റിലുള്ള കുഞ്ഞ് എന്റേതാണെന്നും പറഞ്ഞു. എന്നാൽ ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ കേസ് കൊടുക്കണമെങ്കിൽ കൊടുത്തോ എന്നായിരുന്നു മറുപടി നൽകിയത്. പിന്നാലെ അവൾ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ എനിക്കെതിരേ ബലാത്സംഗ പരാതി നൽകി”
കോഴിക്കോട്ടെയും ആലപ്പുഴയിലെയും ലോഡ്ജിൽവെച്ച് വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം കോഴിക്കോട്ടെ ലോഡ്ജിൽവെച്ചും മാസങ്ങൾക്ക് ശേഷം ആലപ്പുഴയിലെ ലോഡ്ജിൽവെച്ചും പീഡനം നടന്നെന്നായിരുന്നു മൊഴി. വിവാഹവാഗ്ദാനം നൽകിയായിരുന്നു ആദ്യതവണത്തെ പീഡനം. തനിക്ക് നൽകാനുള്ള മുപ്പതിനായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോയതെന്നും തുടർന്ന് ബലാത്സംഗം ചെയ്തെന്നും മൊഴിയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഗർഭിണിയായതെന്നും കുഞ്ഞിന്റെ പിതാവ് മണ്ണാർക്കാട് സ്വദേശിയായ യുവാവാണെന്നും ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസാണ് മണ്ണാർക്കാട് സ്വദേശിക്കെതിരേ കേസെടുത്തത്. തുടർന്ന് കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം മണ്ണാർക്കാട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെ താൻ പീഡനക്കേസിലെ പ്രതിയായ വിവരം നാട്ടിലാകെ അറിഞ്ഞെന്നും പിന്നീടങ്ങോട്ട് കടുത്ത മാനസികസംഘർഷങ്ങളാണ് അനുഭവിച്ചതെന്നും യുവാവ് പറയുന്നു.
”പോലീസ് അന്വേഷണത്തിനെത്തിയപ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനോട് കാര്യങ്ങൾ തിരക്കിയപ്പോൾ എല്ലാ സംഭവങ്ങളും അവരോട് പറഞ്ഞു. അവളുടെ കല്യാണത്തിന്റെ ചിത്രങ്ങളടക്കം കാണിച്ചു നൽകി. ഇതിനു പിന്നാലെ വക്കീലിനെ സമീപിച്ച് മുൻകൂർ ജാമ്യം എടുത്തു. അതിനു ശേഷമാണ് കോടതിയിൽ ഹാജരായത്.
ബലാത്സംഗക്കേസിൽ പ്രതിയായതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. വീട്ടിൽ പോലീസ് വന്നതും ബലാത്സംഗക്കേസിൽ പ്രതിയായതുമെല്ലാം നാട്ടിൽ എല്ലാവരും അറിഞ്ഞിരുന്നു. ഇതോടെ നാണക്കേടായി. പണിക്ക് പോകാതായി. ഞാൻ പറയുന്നത് ആരും കേട്ടില്ല. ബന്ധുക്കൾ പോലും അകറ്റിനിർത്തി. കടുത്ത മാനസിക പ്രയാസങ്ങളാണ് അനുഭവിച്ചത്. മാസങ്ങളോളം മുറിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടി.
ആ ദിവസങ്ങളിൽ വീട്ടിൽ ആരും മര്യാദയ്ക്ക് ഉറങ്ങിയിരുന്നില്ല. ഞാൻ കാരണമുണ്ടായ നാണക്കേട് കൊണ്ട് അമ്മയും അച്ഛനും തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായി. അനുജൻ കണ്ടതോടെയാണ് അവരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഞാനും ചായയിൽ വിഷം കലർത്തി കുടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എന്തോ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.
പെണ്ണ് കേസിൽ കുടുങ്ങിയ ആളാണെന്ന പേര് വന്നതോടെ നീ പോയി ചാവടാ എന്നായിരുന്നു പലരും പറഞ്ഞത്. ഇതിനിടെ അമ്മയെയും അച്ഛനെയും കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളോടും എല്ലാം തുറന്നുപറഞ്ഞു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മനസിലായതോടെ അവരെല്ലാം പിന്തുണച്ചു. ഒടുവിൽ കൂട്ടുകാർ നിരന്തരം നിർബന്ധിച്ചതോടെയാണ് വീടിന് പുറത്തൊക്കെ പോകാൻ തുടങ്ങിയത്. ആ ദിവസങ്ങളിൽ സുഹൃത്തുക്കളല്ലാതെ ആരും കൂടെയുണ്ടായിരുന്നില്ല”- അന്നത്തെ ദിവസങ്ങൾ യുവാവ് ഓർത്തെടുത്തു.
കേസിന്റെ വിചാരണ, ഒടുവിൽ ആശ്വാസവിധി…..
കോഴിക്കോട് അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. പോലീസിന് മുന്നിലും കോടതിയിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് ആവർത്തിച്ച് പറഞ്ഞു. പ്രണയത്തിലായിരിക്കെ ശാരീരികബന്ധത്തിലേർപ്പെട്ടത് യുവതിയുടെ സമ്മതത്തോടെയായിരുന്നു. ശാരീരികബന്ധത്തിന് മുൻകൈയെടുത്തത് യുവതി തന്നെയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
തൃശ്ശൂരിലെ അഭിഭാഷകനായ എം. ഹരി കിരൺ, വിമൽ ശങ്കർ എന്നിവരാണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. യുവതി പരാതി നൽകാൻ വൈകിയതും മൊഴികളിലെ വൈരുദ്ധ്യവുമെല്ലാം പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിൽ കോടതിയും സംശയം പ്രകടിപ്പിച്ചു. ആദ്യ തവണ ബലാത്സംഗത്തിനിരയായിട്ടും വീണ്ടും അതേയാൾ വിളിച്ചപ്പോൾ കൂടെപോയതും സംശയത്തിനിടയാക്കി. ക്രോസ് വിസ്താരത്തിൽ യുവതി വിവാഹിതയാണെന്ന് മറച്ചുവെച്ചതും പ്രതിഭാഗം കോടതിക്ക് മുന്നിൽ തുറന്നുകാണിച്ചു. മാത്രമല്ല, യുവതിയുടെ കുഞ്ഞിന്റെ പിതാവ് മണ്ണാർക്കാട് സ്വദേശിയല്ലെന്ന് ഡി.എൻ.എ. പരിശോധനയിലും തെളിഞ്ഞു. ഇതോടെയാണ് ബലാത്സംഗക്കേസിൽ യുവാവിനെ കോടതി വെറുതെവിട്ടത്.
വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാകില്ലെന്നും അതിനാൽ വിവാഹവാഗ്ദാനം നൽകി സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവും വിധി പ്രസ്താവത്തിലുണ്ടായിരുന്നു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.