മുടപ്പല്ലൂര്‍ ടൗണില്‍ വെള്ളക്കെട്ട്.

മുടപ്പല്ലൂര്‍: രണ്ടുഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ഡ്രെയ്നേജുകള്‍ മണ്ണും മാലിന്യങ്ങളുമായി നിറഞ്ഞതോടെ വേനല്‍ മഴയില്‍ മുടപ്പല്ലൂര്‍ ടൗണ്‍ മുങ്ങി. പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാര്‍ കാവല്‍ നിന്ന് നിര്‍മാണം പൂര്‍ത്തീകരിച്ച ഡ്രെയ്നേജുകളുടെ സ്ഥിതിയാണിത്. നിര്‍മാണത്തിലെ അപാകതക്കൊപ്പം ഡ്രെയ്നേജില്‍ മൂന്നടിയോളം മണ്ണും മാലിന്യങ്ങളും നിറഞ്ഞതാണ് മഴവെള്ളം പെട്ടെന്ന് റോഡില്‍ ഉയരാന്‍ കാരണമായത്. ടൗണിലെ നിരവധി കടകളിലും വെള്ളം കയറി. ഇത് വ്യാപാരികള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

തിങ്കളാഴ്ച വൈകീട്ട് പേമാരി കണക്കെ പെയ്ത മഴയാണ് മുടപ്പല്ലൂരിനെ മുക്കിയത്. ഡ്രെയ്നേജ് നിര്‍മിച്ചപ്പോള്‍ വാലറ്റങ്ങളില്‍ വെള്ളം വേഗതയില്‍ ഒഴുകി പോകാവുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നില്ല. ഇതിനാല്‍ താഴ്ന്ന ഭാഗമായ ടൗണില്‍ തന്നെ വെള്ളം കെട്ടി നിന്നു. ഡ്രെയ്നേജുകള്‍ സമീപത്തെ കരിപ്പാലി പുഴ വരെ നീട്ടി വെള്ളം ഒഴുക്കാനുള്ള സംവിധാനം ഒരുക്കാതെ മുടപ്പല്ലൂര്‍ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.