മുഞ്ഞ ബാധിത പ്രദേശങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ സന്ദര്‍ശിച്ചു.

നെന്മാറ: നെന്മാറ, അയിലൂര്‍ മേഖലകളിലെ നെല്‍കൃഷിയിലെ മുഞ്ഞബാധിത പ്രദേശങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ പരിശോധിച്ചു. പട്ടാമ്പി മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.കാര്‍ത്തികേയൻ, എന്‍റമോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫ.മാലിനി നിലാമുദ്ദീൻ, ബ്ലോക്ക് ടെക്നോളജി മാനേജര്‍ അസ്‌ലം, അയിലൂര്‍ കൃഷിഭവൻ ഉദ്യോഗസ്ഥൻ സി.സന്തോഷ്, കര്‍ഷകനായ അനില്‍കുമാര്‍, രാമചന്ദ്രൻ എന്നിവര്‍ അടങ്ങിയ സംഘമാണ് കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

മണ്ണാങ്കുളമ്പ്, പുതുച്ചി, മല്ലംകുളമ്പ് എന്നീ നെല്ലുല്പാദക സമിതികളുടെ കീഴിലുള്ള മുഞ്ഞ ബാധിത കൃഷിയിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മുഞ്ഞബാധയുണ്ടായ നെല്‍പ്പാടങ്ങളിലെ വെള്ളം വാര്‍ത്തു കളഞ്ഞ് അക്‌ട്രാ, അസറ്റാഫ്, തയോമിതോക്സോം, ഇമിഡാക്ലോര്‍പിഡ് ഇവയിലേതെങ്കിലുമൊന്ന് കൃഷിഭവൻ നിര്‍ദേശാനുസരണം നെല്‍ച്ചെടിയുടെ ചുവടുഭാഗത്ത് നെല്‍ച്ചെടികള്‍ വകഞ്ഞു മാറ്റി തളിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

നേരത്തെ അയിലൂര്‍ കൃഷിഭവൻ അധികൃതര്‍ കൃഷിയിടങ്ങളില്‍ മുഞ്ഞബാധ റിപ്പോര്‍ട്ട് ചെയ്തയുടൻ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച്‌ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘം പാടശേഖരങ്ങളില്‍ എത്തിയത്.