വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്ക് നോട്ടീസ് ലഭിച്ച വണ്ടാഴി സ്വദേശി ജീവനൊടുക്കി.

വണ്ടാഴി: വായ്പ തിരിച്ചടവു മുടങ്ങിയതി നെത്തുടർന്നു ബാങ്കിൽ നിന്നു നോട്ടിസ് വന്നയാൾ ജീവനൊടുക്കി. വിഷാംശമുള്ള ഒടുകു മരത്തിന്റെ ഇല അരച്ചു കഴിച്ച് ചികിത്സയിലായിരുന്ന വണ്ടാഴി രാജീവ് ജംകഷൻ കരിമ്പ് റോഡ് കളരിക്കൽ വീട്ടിൽ നാരായണൻ (76) ആണു മരിച്ചത്.

ഞായറാഴ്ച വീട്ടിൽ ആരുമില്ലാത്ത സമയത്തു ജീവനൊടുക്കാൻ ശ്രമിച്ച നാരായണനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് പാലക്കാട് ജില്ലാശുപത്രിയിലും എത്തിച്ചു. തുടർ ചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ലോട്ടറി വിൽപനക്കാരനായ ഇദ്ദേഹം അഞ്ചു പതിറ്റാണ്ടായി വീടിനടുത്തുള്ള ക്ഷേത്രത്തിൽ വിളക്കു വയ്ക്കുകയും, പൂജ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസമായി ഈ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നു നോട്ടിസ് വന്നിരുന്നു. 7 സെന്റ് സ്ഥലവും, വീടും പണയപ്പെടുത്തി മക്കളുടെ വിവാഹാവശ്യത്തിനും, മറ്റുമായി ബാങ്കിൽ നിന്ന് പലതവണ വായ്പ പുതുക്കി എടുത്തിരുന്നു. ഇത്തവണ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്കിൽ നിന്ന് നോട്ടിസ് വന്നതിനുശേഷം വിഷമത്തിലായിരുന്നന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നുമാണ് വീട്ടുകാർ പറയുന്നത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്കരിച്ചു.
ഭാര്യ: ജാനകി.
മക്കൾ: ചന്ദ്രൻ, പ്രീത, ഉദയൻ, ലത, ഉഷ.
മരുമക്കൾ: രജിത, ചിഞ്ചു, വേലു, രാജൻ.