ഫാം റോഡുകളുടെ അഭാവത്താൽ ഒന്നാംവിള കൊയ്തെടുക്കാൻ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു.

നെന്മാറ: വലിയ പാടശേഖരത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ വിള കൊയ്യാൻ പാകമായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പാതയോരങ്ങളിലെ നെല്‍പ്പാടങ്ങള്‍ കൊയ്ത് ഒഴിയാത്തത് തടസം സൃഷ്ടിക്കുന്നു. ഇതുമൂലം ഉള്‍പ്രദേശങ്ങളിലെ കൊയ്ത്തിനു യന്ത്രങ്ങള്‍ ഇറങ്ങാൻ വഴിയില്ലാതായി.

നെന്മാറ, അകമ്പാടം, അയിലൂര്‍, ആലംപള്ളം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് കൊയ്ത്തു വൈകിയതുമൂലം ബുദ്ധിമുട്ടുന്നത്. വലിപ്പം കൂടിയ പാടശേഖരങ്ങളില്‍ ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഇറങ്ങുന്നതിന് ഒരു വഴി മാത്രം ഉള്ളതിനാലാണ് ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്. ഇതിന് പരിഹാരമായി വലിയ പാടശേഖരങ്ങള്‍ക്ക് ഉള്‍വശത്തേക്ക് ഫാം റോഡുകള്‍ നിര്‍മിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല.

ഫാം റോഡുകളുടെ കുറവുമൂലം ഉള്‍പ്രദേശങ്ങളിലെ പാടങ്ങളിലെ കൊയ്ത്തു നടത്തുന്ന യന്ത്രം തന്നെ ഏറെ ദൂരം ട്രാക്ടര്‍ വന്നുനില്‍ക്കുന്നത് വരെയുള്ള സ്ഥലത്തേക്ക് നെല്‍പ്പാടങ്ങളിലൂടെ നെല്ല് കൊട്ടികൊടുക്കാൻ ഓടേണ്ട സ്ഥിതി വരുന്നു. ഇത് കൊയ്ത്ത് യന്ത്രത്തിന്‍റെ വാടകയ്ക്ക് തുല്യമായ തുക നെല്ല് ട്രാക്ടറിലേക്ക് എത്തിക്കുന്നതിനായി ചെലവിടേണ്ടി വരുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു.

എല്ലായിടത്തും കാലവര്‍ഷം ഒന്നിച്ച്‌ എത്താത്തതിനാല്‍ ഓരോ പാടശേഖരത്തിലെയും കര്‍ഷകര്‍ നടീലായും, പൊടിവിതയായും വ്യത്യസ്ത സമയങ്ങളിലായാണ് ഒന്നാം വിള ഇറക്കിയത്. ഇത് കൊയ്ത്തിനും സമയവ്യത്യാസം ഉണ്ടാക്കി.