കിഴക്കഞ്ചേരിയിൽ ഭൂമിയുടെ അവകാശതർക്കം; ചർച്ചയ്ക്കിടെ സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചു

കിഴക്കഞ്ചേരി : സ്ഥലത്തിന്റെ അവകാശത്തർക്കം പരിഹരിക്കുന്നതിനായി നടന്ന ചർച്ചയ്ക്കിടെ സഹോദരങ്ങൾക്ക് വെട്ടേറ്റു. കിഴക്കഞ്ചേരി കരുമനശ്ശേരി ഗ്രാമം ചിദംബരയ്യർമഠം വീട്ടിൽ മുരളീധർ (41), സഹോദരൻ ചിദംബരൻ (46) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കളവംപാടം പുത്തൻപുരയ്ക്കൽ വീട്ടിൽ കെ.സി. ബാബുവിനെതിരേ (പ്രസാദ്-50) മംഗലംഡാം പോലീസ് കേസെടുത്തു. അമ്പിട്ടൻതരിശിലുള്ള ഭൂമിയുടെ അവകാശം സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിനായി മുരളീധറും ചിദംബരനും കളവപ്പാടത്ത് ബാബുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.തർക്കത്തിനിടെ ബാബു കൊടുവാളുകൊണ്ട് വെട്ടുകയായിരുന്നെന്നാണ് മുരളീധർ മൊഴി നൽകിയിട്ടുള്ളത്. വെട്ടു തടയുന്നതിനിടെയാണ് ചിദംബരന് പരിക്കേറ്റത്. തന്നെ ഉപദ്രവിച്ചതായുള്ള ബാബുവിന്റെ ഭാര്യ ഗീതയുടെ പരാതിയിൽ മുരളീധറിന്റെയും ചിദംബരന്റെയും പേരിലും കേസെടുത്തു.