നെല്ലിയാമ്പതി: നിർമാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. പോത്തുണ്ടി-കൈകാട്ടി ചുരം പാതയിലെ ഇരുമ്പുപാലത്തിന് സമീപത്തായാണ് മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം പൂർത്തിയായത്. ഇതോടെ, നെല്ലിയാമ്പതിയിലേക്ക് ഏർപ്പെടുത്തിയിരുന്ന ഭാരവാഹനങ്ങളുടെ നിയന്ത്രണം ഭാഗികമായി ഒഴിവാക്കി. 2023 നവംബർ 22-നാണ് മണ്ണിടിഞ്ഞതുമൂലം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.
2018-ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് പാതയുടെ പകുതി ഒലിച്ചുപോയിരുന്നു. ഈ ഭാഗത്ത് പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിൽ 53.4 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് നിർമിക്കുന്നതിനായി മണ്ണൊരുക്കുന്നതിനിടെയാണ് പാതയുടെ അടിവശത്തെ മണ്ണ് ഇടിഞ്ഞുവീണത്. ഇതോടെ, ഈ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസ് ആളെയിറക്കി,
വാഹനം മറുവശമെത്തി ഇവിടെനിന്ന് ആളെ കയറ്റിയാണ് സർവീസ് നടത്തിയിരുന്നത്. സംരക്ഷണഭിത്തി നിർമാണം പൂർത്തിയാകാത്തതിനാൽ ഡിസംബറിൽ നെല്ലിയാമ്പതിയിലേക്ക് വലിയവാഹനങ്ങളിൽ എത്തിയ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. ഭാഗികമായി നിയന്ത്രണം നീക്കിയതോടെ വിനോദസഞ്ചാരികളുടെ വാഹനമുൾപ്പെടെ കടത്തിവിടാൻ തുടങ്ങി. ഇപ്പോൾ നെല്ലിയാമ്പതിയിലെ വിനോദസഞ്ചാരമേഖല സജീവമായി.

Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു