പുരസ്‌കാര തിളക്കത്തിൽ വടക്കഞ്ചേരി പോലീസ്.

വടക്കഞ്ചേരി: ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് സ്വർണവും, പണവും കവർന്ന കേസിലെ പ്രതികളെ പിടികൂടിയതിന്റെ അന്വേഷണമികവിന് അഞ്ചുപേർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ്‌ ഓഫ് ഓണർ. 2022-ലെ കുറ്റാന്വേഷണ മികവിനുള്ള അംഗീകാരത്തിനാണ് വടക്കഞ്ചേരി സ്റ്റേഷൻ പരിധിയിൽനടന്ന ചുവട്ടുപാടം കവർച്ചക്കേസിലെ അന്വേഷണം പരിഗണിച്ചത്.

അന്നത്തെ വടക്കഞ്ചേരി പോലീസ് ഇൻസ്പെക്‌ടർ എ. ആദംഖാൻ, എസ്.ഐ. കെ.വി. സുധീഷ്‌കുമാർ, എ.എസ്.ഐ. സുനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. കൃഷ്ണദാസ്, ഗോപകുമാർ തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അർഹരായത്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. 2022 സെപ്റ്റംബർ 22-ന് ചുവട്ടുപാടം പുതിയേടത്ത് വീട്ടിൽ സാം പി.ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25.5 പവനും 10,000 രൂപയുമാണ് കവർന്നത്. സംഭവം നടന്ന് രണ്ടാഴ്ച്‌ചയ്ക്കുള്ളിൽത്തന്നെ പോലീസ് പ്രതികളെ പിടികൂടി.

2023 ഡിസംബറിൽ അന്വേഷണ മികവിൽ മികച്ച രണ്ടാമത്തെ പോലീസ് സ്‌റ്റേഷനായി വടക്കഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു.

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽനടന്ന മോഷണത്തിലെ പ്രതിയെ പിടികൂടിയതിന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പ്രശംസയും വടക്കഞ്ചേരി പോലീസിന് ലഭിച്ചു.