യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ.

കൊല്ലങ്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം പുത്തൻവീട്ടില്‍ ജോണിയാണ് (37) പിടിയിലായത്. ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായ പ്രതി ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കി രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയുമായി കടക്കുകയായിരുന്നു.

കൊല്ലങ്കോട് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് സൈബർ സെല്‍ സി.പി.ഒ ഷെബിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്തുണ്ടെന്ന് കണ്ടെത്തി. പ്രതിയില്‍ നിന്ന് സ്വർണ മാല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. പല സ്ത്രീകളെയും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് സമാന രീതിയില്‍ ഇയാള്‍ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.

സീനിയർ സി.പി.ഒ സുനില്‍ കുമാർ, സി.പി.ഒമാരായ സസീമ, ജിഷ, അബ്ദുല്‍ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവർ സി.പി.ഒ രവി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. തമ്പാനൂർ സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, സീനിയർ സി.പി.ഒ ജിനു എന്നിവർ അന്വേഷണസംഘത്തെ സഹായിച്ചു.