January 16, 2026

കുതിരാന്‍ തുരങ്കത്തിനുള്ളില്‍ പൊടിശല്യം രൂക്ഷം.

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ പൊടിശല്യം രൂക്ഷം. തുരങ്കത്തിനുള്ളിൽ പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇരുചക്ര വാഹന യാത്രക്കാർ അടക്കമുള്ളവർ പൊടിശല്യം മൂലം ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങൾ പായുമ്പോൾ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്നും ശ്വാസ തടസ്സം ഉണ്ടാകുന്നുവെന്നുമാണ് യാത്രക്കാരുടെ പരാതി.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ് തുരങ്കം തുറന്നു കൊടുത്തത്. ഇന്ത്യൻ റോഡ് കോൺഗ്രസിൻ്റെ നിയമാവലി പ്രകാരം അതീവ ജാഗ്രത ആവശ്യമുള്ള എഎ വിഭാഗത്തിലാണ് കുതിരാൻ തുരങ്കം ഉൾപ്പെടുന്നത്.

വായുസഞ്ചാരം സുഗമമാക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത് എക്സോറ്റ് ഫാനുകൾ, സ്വയം നിയന്ത്രിത ലൈറ്റുകളും ഫാനുകളും, നിരീക്ഷണ ക്യാമറകൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂറും ജലലഭ്യത, യന്ത്രവൽകൃത തീയണയ്ക്കൽ സംവിധാനം എന്നിവ തുരങ്കത്തിലുണ്ടായിരുന്നു. ഇപ്പോൾ ഫാനുകളിൽ പലതും പ്രവർത്തിക്കുന്നില്ല.