വെള്ളച്ചാട്ടങ്ങള്‍ സജീവമായി; നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്.

✒️ബെന്നി വർഗീസ്
നെല്ലിയാമ്പതി: മഴ സജീവമായതോടെ നെല്ലിയാമ്പതി മലനിരകളിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പോത്തുണ്ടി കൈകാട്ടി പാതയിലെ ചെറുതും, വലുതമായ നിരവധി നീര്‍ച്ചാലുകളാണ് വെള്ളംകൊണ്ട് സജീവമായത്. ഇതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ തിരക്കേറി.
കടുത്ത വേനലില്‍ വറ്റിവരുണ്ടുകിടന്ന നീര്‍ച്ചാലുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളം സമൃദ്ധമായത്.

മലമുകളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ കുണ്ടറച്ചോല, ഇരുമ്പുപാലം, ചെറുനെല്ലി തുടങ്ങിയ വലിയ വെള്ളചാട്ടങ്ങളാണ് സജീവമായത്. ചുരം പാതയില്‍ മിക്കയിടങ്ങളിലും കോടയിറങ്ങിത്തുടങ്ങിയതും, കാനനഭംഗിയില്‍ കൂടുതല്‍ പച്ചപ്പ് നിറയുകയും ചെയ്തതോടെയാണ് ജില്ലയക്ക് അകത്തുനിന്നും, പുറത്തുനിന്നും കൂടുതല്‍ സഞ്ചാരികള്‍ നെല്ലിയാമ്പതിയിലേക്ക് എത്തിതുടങ്ങിയത്.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി 2500 ലധികം പേരാണ് നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ നെല്ലിയാമ്പതിയിലെ റിസോര്‍ട്ടുകളും, ഹോട്ടലുകളും സജീവമായി. അവധി ദിവസങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ താമസൗകര്യം ലഭിക്കുന്നത്.

സഞ്ചാരികള്‍ എത്തിതുടങ്ങിയതോടെ വനം വകുപ്പ് പരിശോധനയും ശക്തമാക്കി. വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങിക്കുളിക്കുന്നതും, വനമേഖലയിലേക്ക് കയറുന്നതും വനം വകുപ്പ് വിലക്കിയിട്ടുണ്ട്. നെല്ലിയാമ്പതി വനമേഖലയില്‍ മഴശക്തമായതോടെ പോത്തുണ്ടിയിലെ ജലനിരപ്പ് 11.5 അടിയായി ഉയര്‍ന്നു.