ലൈവിൽ കണ്ടത് പോത്തുണ്ടി സ്വദേശിയായ ജസ്റ്റിന്‍റെ മൃതദേഹമെന്ന് സംശയം; വിദേശത്ത് നിന്നെത്തിയ അമ്മാവൻ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹമില്ല.

നെന്മാറ: അനന്തരവന്‍റെ മൃതദേഹം കാണാനില്ലെന്ന പരാതിയുമായി അമ്മാവന്‍. പാലക്കാട് നെന്മാറ, പോത്തുണ്ടി സ്വദേശിയായ ജസ്റ്റിന്‍ എന്ന യുവാവിന്‍റെ മൃതദേഹം കാണാനില്ലെന്നാണ് അമ്മാവന്‍ ജോയിയുടെ പരാതി. ജൂലൈ 30ന് ടെലിവിഷനിൽ തത്സമയ സംപ്രേഷണത്തില്‍ കണ്ട മൃതദേഹം ജസ്റ്റിനുമായി സാമ്യമുള്ളതായിരുന്നെന്ന് ജോയി പറയുന്നു.

വിദേശത്ത് താമസിക്കുന്ന ജോയി മുണ്ടക്കൈയില്‍ നിന്നുള്ള ഈ ദൃശ്യം കണ്ട് തന്‍റെ അനന്തരവനാണെന്ന് സംശയം തോന്നിയാണ് നാട്ടിലെത്തിയത്. എന്നാല്‍ കുടുംബം അന്വേഷിച്ചെത്തിയപ്പോള്‍ മൃതദേഹം സൂക്ഷിച്ച സ്ഥലത്ത് ഈ മൃതദേഹം കണ്ടെത്താനായില്ലെന്നും ഇദ്ദേഹം പറഞ്ഞു.

കോയമ്പത്തൂര് നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലെത്തിയതാണ് ജസ്റ്റിന്‍. ഇതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. കുടുംബത്തിലെ നാലുപേരാണ് ദുരന്തത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. ഇനി ജസ്റ്റിനെയാണ് കണ്ടെത്താനുള്ളതെന്നും ജോയി പറയുന്നു.

ജൂലൈ 30ന് കണ്ടെടുത്ത മൃതദേഹം ജസ്റ്റിന്‍റേതാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നാണ് ജോയി പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ജസ്റ്റിന്‍റെ മൃതദേഹം തന്നെയാണോ കണ്ടെടുത്തതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

അനന്തരവന്‍റെ മൃതദേഹം കണ്ടെത്താന്‍ വേണ്ടി മാത്രമാണ് ജോയി വിദേശത്ത് നിന്നെത്തിയത്. ജസ്റ്റിന്‍റെ മൃതദേഹം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ജോയിയും, കുടുംബവും.