മംഗലംഡാം 35ലേക്കുള്ള റോഡ് തകര്‍ന്നു; 70 വീട്ടുകാര്‍ ദുരിതത്തില്‍

മംഗലംഡാം : വഴിനടക്കാനാകാതെ ദുരിതത്തിലാണു മംഗലംഡാം ടൗണിനടുത്തെ മുപ്പത്തിയഞ്ച് എന്ന പ്രദേശത്തെ വീട്ടുകാർ. ഉദ്യാനത്തിലേക്കുള്ള പ്രവേശ കവാടത്തിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെവേണം എഴുപതോളം വീടുകളുള്ള ഈ പ്രദേശത്തേക്കു കടക്കാൻ. ഇറിഗേഷൻ വകുപ്പിനു കീഴിലാണ് തുടർന്നുള്ള റോഡുള്ളത്. വർഷങ്ങള്‍ക്കു മുൻപിതു ടാർറോഡായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാറിംഗിന്‍റെ ശേഷിപ്പുകള്‍ മാത്രമേ ഇവിടെ പലയിടത്തുമുള്ളു. മംഗലംഡാം അണക്കെട്ട് കമ്മീഷൻ ചെയ്തതു മുതല്‍ എഴുപതുവർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്. ഇറിഗേഷൻ വകുപ്പാണ് റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കേണ്ടത്. എന്നാല്‍ ഇറിഗേഷൻ വകുപ്പിന് റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ ഒരു താല്പര്യവും ഇല്ല എന്നാണ് പ്രദേശവാസികൾ പറയുന്നത് . പ്രവേശനഫീസ് നല്‍കി മംഗലംഡാം ഉദ്യാനത്തിലേക്കു പ്രവേശിച്ചാല്‍ വിനോദസഞ്ചാരികള്‍ക്ക് കാണാനുള്ളതു പേടിപ്പെടുത്തുന്ന പൊന്തക്കാടുകളും വിജനതയും മാത്രം. ഇടയ്ക്കിടെ ഏറെ കോടികള്‍ ചെലവഴിച്ചിട്ടും മംഗലം ഡാമില്‍ സഞ്ചാരികള്‍ക്ക് സൗകര്യപ്പെടുന്ന ഒന്നുംതന്നെയില്ല. ഉദ്ഘാടനത്തിനുമുന്നേ എല്ലാം തകരുന്ന രീതിയിലാണ് ഇവിടുത്തെ ടൂറിസം വികസന പ്രവൃത്തികളും. കോണ്‍വന്‍റ് ഉള്‍പ്പെടെ തിങ്ങിനിറഞ്ഞു വീടുകളുണ്ട് മുപ്പത്തിയഞ്ചുപ്രദേശത്ത്. വീടുകള്‍ക്കുമുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങള്‍ പൊന്തക്കാടായി കിടക്കുന്നതിനാല്‍ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങളും കൈയടക്കി. ആളുകള്‍ മാലിന്യംതള്ളുന്നതും പഴയകാലത്തു പൂന്തോട്ടങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളിലാണിപ്പോള്‍. അപകട ഭീഷണിയായി നില്‍ക്കുന്ന വഴിയിലെ വൻമരങ്ങള്‍ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നുപോകാൻ സൗകര്യമുണ്ടാക്കണം- മുപ്പത്തിയഞ്ചിലെ വീട്ടുകാരുടെയെല്ലാം ആവശ്യമിതാണ്.ഈ വിഷയവുമായി *മംഗലംഡാം മീഡിയ* ജലസേചന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ 35 നിവാസികൾക്ക് വേണ്ടിയുള്ള ഈ റോഡ് വകുപ്പ് തന്നെ നവീകരിച്ചു 35 ലെ നിവാസികൾക്ക് പൂർണ്ണമായും വിട്ടു നൽകും എന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാൽ അതിന് മുന്നോടിയായി ഈ ഭാഗത്തെ ജലസേചന വകുപ്പിന്റെ സ്ഥലത്തിന്റെ അതിർത്തി അളന്നു തീട്ടപ്പെടുത്തേണ്ടതുണ്ടെന്നും. അണകെട്ടിന്റെ പ്രധാന കവാടം മുതൽ ഒന്നാം ഗേറ്റ് വരെയുള്ള റോഡിന്റെ നവീകരണത്തിനായുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും, അണക്കെട്ടിന്റെയും റോഡുകളുടെയും നവീകരണത്തിനായി ഡ്രിപ് ഇൽ വൻ പദ്ധതികൾ വരാനിരിക്കുന്നതയും അറിയിച്ചു. അതിന് മുന്നോടിയായി ജലസേചന വകുപ്പിന്റെ സ്ഥലം അളന്നു തിരിച്ചു അതിർത്തി നിർണ്ണയം നടത്തേണ്ടതുണ്ടെന്നും അധികൃതർ മംഗലംഡാം മീഡിയയോട് പറഞ്ഞു.