ആലത്തൂരിൽ ഗതാഗതം തോന്നുംപോലെ. 2018-ൽ ഏർപ്പെടുത്തിയ ഏകദിശ (വൺവേ) ഗതാഗതം കോവിഡ്കാലത്തിനുശേഷം ഇല്ലാതായി. വൺവേ എന്നുള്ള ദിശാസൂചനാ ബോർഡുകൾ പലേടത്തുമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. പാലിക്കാത്തവർക്കെതിരേ നടപടിയുമില്ല. ഗതാഗതത്തിരക്കേറിയ കോർട്ട് റോഡിൽ യാത്ര ദുഷ്‌കരമാണ്. ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കാൻ പാതയുടെ വശങ്ങളിൽ ചാലെടുത്തിട്ടുണ്ട്. അഴുക്കുചാലിലെ മാലിന്യംനീക്കാൻ ഇളക്കിയ സ്ലാബുകൾ ശരിയായി ഉറപ്പിക്കാത്തതിനാൽ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്.അനധികൃത പാർക്കിങ്ങും പെട്ടിയോട്ടോയിലുള്ള കച്ചവടവും ഇതിനുപുറമെയാണ്. അനധികൃത പാർക്കിങ്ങുകാരുമായി കടയുടമകളും ഓട്ടോറിക്ഷക്കാരും തർക്കം ഉണ്ടാക്കുന്നത് പതിവാണ്. 25 പെട്ടി ഓട്ടോറിക്ഷകൾ പലഭാഗത്തായി നിർത്തിയിട്ട് കച്ചവടംനടത്തുന്നണ്ട്. ഇവരുടെ കച്ചവടം ബസ്‌സ്റ്റാൻഡിന് സമീപം ചന്തയിലേക്ക് മാറ്റാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗത നിയമലംഘനം റിപ്പോർട്ട് ചെയ്യാനും ഉണ്ടായിരുന്ന ഹോം ഗാർഡുമാർ ഇപ്പോഴില്ല.രാവിലെയും വൈകീട്ടുമാണ് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി നിർദേശിക്കുന്ന ബൈപ്പാസിന്റെ നിർമാണം നീണ്ടുപോവുകയാണ്. മിനി സിവിൽസ്റ്റേഷൻ, ബസ്‌സ്റ്റാൻഡ്, കോടതി, താലൂക്കോഫീസ്, താലൂക്കാശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലും ഗതാഗതക്കുരുക്ക്.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ച് സമഗ്ര പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യം വിവിധ സംഘടകൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെ യോഗം വിളിക്കുമെന്ന് പോലീസ്-ഗ്രാമപ്പഞ്ചായത്ത് അധികൃതർ എന്നിവർ അറിയിച്ചു.”
ആലത്തൂരിൽ ഗതാഗതം തോന്നുംപോലെ

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.