വടക്കഞ്ചേരി : പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി ആറു മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന ഭീഷണിയുമായി കരാർ കമ്പനി വീണ്ടും രംഗത്ത്. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സർവകക്ഷിയോഗം വിളിച്ച് ടോള്‍ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ കമ്പനി ടോള്‍ പിരിക്കാൻ നീക്കം നടത്തുന്നത്. സൗജന്യം തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. ആർസി ബുക്കിന്‍റെ കോപ്പി കാണിച്ചാണ് നിലവില്‍ പ്രദേശത്തെ ആറു പഞ്ചായത്തുകളിലെ വാഹനങ്ങള്‍ സൗജന്യയാത്ര നടത്തുന്നത്. ആഴ്ചകള്‍ക്ക് മുൻപാണ് ടോള്‍ വിഷയം വലിയ സമരങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിഷേധത്തെ തുടർന്ന് അന്ന് പിരിവ് മാറ്റിവയ്ക്കുകയായിരുന്നു. ടോള്‍പിരിവ് ആരംഭിക്കും മുൻപ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി മാത്രമെ തീരുമാനം എടുക്കൂ എന്ന് കരാർകമ്പനി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വീണ്ടും ലംഘിച്ചാണ് ടോള്‍ പിരിക്കുമെന്ന ഭീഷണി മുഴക്കുന്നത്.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു