കുടിവെള്ളപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ക്കു വേഗംകൂടി

കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേഗത്തിലുള്ള നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമസഭ ബഹിഷ്കരിച്ചപ്പോള്‍ നടപടികള്‍ക്ക് വേഗത വന്നു.കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊടുംപാല, വെള്ളികുളമ്ബ്, വാല്‍ക്കുളമ്ബ്, പനംകുറ്റി, ലവണപാടം തുടങ്ങിയ പ്രദേശത്തുകാരുടെ കൂട്ടായ്മയാണ് ഫലം കണ്ടത്. പല തവണ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നല്‍കിയിട്ടും നടപടികളിലേക്ക് നീങ്ങാതായപ്പോഴാണ് നിസഹകരണത്തിലേക്ക് നീങ്ങിയത്.പ്രദേശത്ത് മാസങ്ങളായി കുടിവെള്ളം വിരുന്നുകാരെ പോലെയാണ്. പിട്ടുകാരികുളമ്ബില്‍ നിന്നുള്ള ബോർവെല്ലില്‍ നിന്നായിരുന്നു പ്രദേശത്തേക്കുള്ള ജലവിതരണം നടന്നിരുന്നത്. എന്നാല്‍ അവിടുത്തെ ബോർവെല്ലില്‍ വെള്ളം കുറഞ്ഞതോടെ കൂടുതല്‍ പ്രദേശത്തേക്കുള്ള ജലവിതരണം കഴിയാതായി. പിന്നീട് ചീരക്കുഴിയില്‍ നിന്നാണ് വെള്ളം വന്നിരുന്നത്. വെള്ളം കിട്ടുന്നതും താഴ്ന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് മാത്രമായി ചുരുങ്ങി. കുടിവെള്ളപ്രശ്നം ഗ്രാമസഭയില്‍ ചർച്ച ചെയ്യാം എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍ കുടിവെള്ളം എത്തിച്ചിട്ട് മതി ഗ്രാമസഭ എന്ന നിലപാടില്‍ പ്രദേശവാസികളും ഉറച്ചുനിന്നു. തുടർന്ന് പത്താം വാർഡ് കൊട്ടടിയില്‍ ഇന്നലെ ബോർവെല്‍ കുഴിച്ചു.240 അടിയില്‍ തന്നെ യഥേഷ്ടം വെള്ളം ലഭിച്ചു. കറന്‍റ് കണക്ഷനും മോട്ടോർ പുരയുമെല്ലാം ഒരുക്കി ജലവിതരണം വൈകാതെ നടത്താനാകുമെന്നാണ് വാട്ടർ അഥോറിറ്റി നാട്ടുകാർക്ക് ഉറപ്പു നല്‍കിയിട്ടുള്ളത്. പുതിയ ബോർവെല്ലില്‍ നിന്നുള്ള വെള്ളം ഇരുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും.”