നെന്മാറ ഇരട്ടക്കൊലപാതക കേസ്; കുറ്റപത്രം ഉടൻ സമര്‍പ്പിക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ഹരിശങ്കർ അറിയിച്ചു.കുറ്റമറ്റ രീതിയിലായിരുന്നു പൊലീസ് അന്വേഷണമെന്നും 2019 ലെ, സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതക കേസിൻ്റെയുള്‍പ്പടെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. തുടർനടപടികള്‍ ചർച്ച ചെയ്യാൻ പൊലീസ് യോഗം ചേർന്നു. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. അതേ സമയം, ജാമ്യ ഉപാധി ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടും ചെന്താമരക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് വീഴ്ചയാണെന്ന് കണ്ടെത്തി. നിലവിലെ കേസ് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കും.ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.