കരിങ്കയം വനംവകുപ്പ് പ്ലാന്‍റേഷനിലെ തേക്കുമുറിക്കല്‍ പുരോഗമിക്കുന്നു

മംഗലംഡാം : കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള തേക്കുതോട്ടത്തില്‍ തേക്കുമരങ്ങള്‍ മുറിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. നിർദിഷ്ട സ്ഥലത്തെ പകുതിയോളം മരങ്ങളും മുറിച്ചതായി കരിങ്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. തടികൊണ്ടു പോകുന്നതിനുള്ള പാസുകള്‍ ശരിയാക്കി അടുത്തദിവസംമുതല്‍ വനംവകുപ്പിന്‍റെ വാളയാർ ഡിപ്പോയിലേക്ക് തടി മാറ്റാനുള്ള നടപടികളും നടക്കുന്നുണ്ട്.10.9 ഹെക്ടർ പ്രദേശത്ത് വരുന്ന 2683 മരങ്ങളാണ് മുറിക്കുന്നത്. 2683 മരങ്ങളില്‍ 2038 മരങ്ങളും തേക്ക് തന്നെയാണ്. ഇതില്‍ 200 ഇഞ്ച് വണ്ണമുള്ള വലിയ തേക്കുമരങ്ങളുമുണ്ട്. ഈട്ടി, ചടച്ചി തുടങ്ങിയവയും പാഴ്മരങ്ങളും കൂട്ടത്തിലുണ്ട്. 60 വർഷത്തില്‍ കൂടുതല്‍ പ്രായമായ തേക്കുമരങ്ങളാണ് എല്ലാംതന്നെ. 60 ഇഞ്ച് വണ്ണത്തില്‍ കൂടുതലുള്ള തേക്കുതടികള്‍ വനംവകുപ്പിന്‍റെ വാളയാർ ഡിപ്പോയിലേക്കു മാറ്റും. വണ്ണംകുറഞ്ഞ തടികളും കഴകളും വിറകും കരിങ്കയത്തുതന്നെ ലേലംചെയ്ത് വില്പന നടത്തുമെന്നും അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുള്ളയാളാണ് കോടികളേറെ വിലമതിക്കുന്ന തേക്കുതടികള്‍ മുറിച്ച്‌ ഡിപ്പോയിലേക്കുമാറ്റാൻ കരാർ എടുത്തിട്ടുള്ളത്. മരങ്ങള്‍ മുറിച്ചുമാറ്റി പുതിയ തേക്ക് പ്ലാന്‍റിംഗ് നടത്തും. 2000 ഏക്കർ വരുന്ന സ്ഥലമാണ് വനംവകുപ്പിന്‍റെ അധീനതയിലുള്ള കരിങ്കയം തേക്ക് പ്ലാന്‍റേഷൻ. അതേസമയം, വൻ അഴിമതികള്‍ക്ക് കാരണമായേക്കാവുന്ന മരംമുറി സംബന്ധിച്ച്‌ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പരിശോധനകളും കണക്കെടുപ്പുകളും യഥാസമയമുണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.