അപകടസ്ഥലത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാനെടുത്തത് രണ്ട് വർഷം

ദേശീയപാതയിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ബസ്‌ അപകടം നടന്ന അഞ്ചുമൂർത്തിമംഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാതാ അതോറിറ്റി രണ്ട് തെരുവുവിളക്കുകൾ സ്ഥാപിച്ചു. അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുള്ള വളവിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ്സിടിച്ചാണ് അപകടമുണ്ടായത്.2022 ഒക്ടോബർ അഞ്ചിന് രാത്രിയായിരുന്നു അപകടം. യാത്രക്കാരനെ ഇറക്കി കെ.എസ്.ആർ.ടി.സി. ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് ടൂറിസ്റ്റ് ബസ് പിന്നിൽ ഇടിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗത്തിനു പുറമേ, വെളിച്ചമില്ലാതിരുന്നതും അപകടത്തിന് കാരണമായതായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകിയിരുന്നെങ്കിലും നടപടികൾ നീളുകയായിരുന്നു.