നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ 133 സാക്ഷികൾ

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണസംഘം തയ്യാറാക്കിയ കുറ്റപത്രത്തിൽ 500-ലേറെ പേജുകൾ. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനവട്ട നടപടിക്രമങ്ങൾ പൂർത്തിയായി. കേസിൽ ദൃക്‌സാക്ഷിയടക്കം 133 സാക്ഷികളുണ്ടാകും. പോത്തുണ്ടി തിരുത്തമ്പാടം ചെന്താമര മാത്രമാണ് പ്രതി.30-ലേറെ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും തെളിവുകളിൽ ഉൾപ്പെടും. തിരുത്തമ്പാടം സുധാകരനെയും അമ്മയെയും വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ ഒന്നുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ കോടതിയിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയിട്ട് 27-ന് രണ്ടുമാസമാകും. 2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി സെഷൻസ് കോടതി വൈകാതെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിൽ ഇയാളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.