നെന്മാറ ഇരട്ടക്കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.

നെന്മാറ: നെന്മാറ-പോത്തുണ്ടി ഇരട്ട കൊലപാതക കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച്‌ അന്തിമമാക്കിയിട്ടുണ്ട്. ആലത്തൂര്‍ കോടതിയിലാണ് 500 ലധികം പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കുന്നത്.

30 ലധികം രേഖകളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോയന്‍ നഗര്‍ സ്വദേശിയായ ചെന്താമര ഏക പ്രതിയായ കേസില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 130 ലധികം സാക്ഷികളുണ്ട്‌.

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരില്‍ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴി ഒപ്പം ചിറ്റൂർ കോടതിയില്‍ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന് അമ്ബത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 27 നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊന്നത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

2019 ല്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു അന്ന് കൊലപാതകം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ അന്ന് കൊലപ്പെടുത്തിയത്.

ഇതിനിടയില്‍ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും തങ്ങള്‍ അനാഥരായെന്നും ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും. ചെന്താമര പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നുമാണ് അവർ പറഞ്ഞത്.