ടോള്‍ വിഷയത്തിൽ ജനപ്രതിനിധികളുടെ തീരുമാനം വൈകുന്നതിനാൽ ആശയക്കുഴപ്പം.

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളുടെ ടോള്‍ വിഷയത്തില്‍ ഏഴര കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ച്‌ ടോള്‍ കമ്പനി അന്തിമ നടപടികളിലേക്ക് നീങ്ങുമ്പോഴും വിഷയത്തിലുള്ള ജനപ്രതിനിധികളുടെ തീരുമാനം വൈകുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ടോള്‍പ്ലാസയില്‍ നിന്നും ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന്‍റെ ഭാഗമായുള്ള വിവരശേഖരണം പൂർത്തിയായതായി ടോള്‍ അധികൃതർ പറഞ്ഞു. രേഖകള്‍ സമർപ്പിക്കാത്തവർക്ക് ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യയാത്ര അനുവദിക്കുന്നതല്ലെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ 14 ന് പി.പി. സുമോദ് എംഎല്‍എ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തില്‍ ടോള്‍പ്ലാസയില്‍ നിന്നും നാല് ദിക്കിലേക്കും സൗജന്യ പ്രവേശനം നല്‍കേണ്ട സ്പോട്ടുകള്‍ (സ്ഥലങ്ങള്‍) കണ്ടെത്തി ദൂരപരിധികളില്‍ ഏറ്റക്കുറച്ചിലുകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു.

ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ ഒഴിവാക്കിയും ഉള്‍പ്പെടുത്താനുള്ളത് ഉള്‍പ്പെടുത്തിയും ക്രമീകരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതിനായി എഡിഎമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധനകളും നടന്നു. അന്തിമതീരുമാനം സർവകക്ഷിയോഗം വിളിച്ച്‌ വ്യക്തത വരുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ടോള്‍ കമ്പനി സ്വീകരിക്കുന്ന നിലപാടുകളും സർവകക്ഷിയോഗ തീരുമാനങ്ങളും രണ്ട് വഴിക്കാകുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ദൂരപരിധി ഏഴരകിലോമീറ്റർ തന്നെയാകുമോ അതോ ഒഴിവാക്കപ്പെടേണ്ട സ്പോട്ടുകള്‍ കണ്ടെത്തി ദൂരപരിധി പത്ത് കിലോമീറ്റർ വരെ കിട്ടുമോ എന്നതിന് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.

ഏഴര കിലോമീറ്ററിനുള്ളില്‍ തന്നെയുള്ളവർക്ക് ഇനിയും രേഖകള്‍ സമർപ്പിക്കാൻ അവസരം കൊടുക്കുമോ തുടങ്ങിയ സംശയങ്ങളുമുണ്ട്. രേഖകള്‍ ഇനി സ്വീകരിക്കില്ലെന്നാണ് ടോള്‍ കമ്പനി പറയുന്നത്.

രേഖകള്‍ കൃത്യമായി നല്‍കിയവർക്ക് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വാഹനത്തിലുള്ള ഫാസ്ടാഗ് ഉപയോഗിച്ച്‌ ഏത് ട്രാക്കിലൂടെയും പോകാനാകും. കടന്നുപോകുമ്പോള്‍ റീഡിംഗ് കാണിക്കുമെങ്കിലും പണം നല്‍കേണ്ടതില്ലെന്നും ടോള്‍ അധികൃതർ പറഞ്ഞു. നിലവില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ ഓഫീസില്‍ നിന്നും ഫാസ്ടാഗ് നല്‍കും.