ടോള്‍ കമ്പനിയുടെ നിലപാട് സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ക്കു വിരുദ്ധം.

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളുടെ ടോള്‍ സംബന്ധിച്ച ചർച്ച കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയും മുമ്പ് ടോള്‍ കമ്പനി മലക്കം മറിഞ്ഞു.

ഇന്നലെ സൗജന്യ പ്രവേശനത്തിനു രേഖകള്‍ നല്‍കാൻ മൂലങ്കോട് കവളപ്പാടത്തുനിന്നുള്ളവർ ചെന്നപ്പോഴാണ് ടോള്‍ കമ്പനി നിലപാട് മാറ്റിയത്. കവളപ്പാടത്തേക്ക് ടോള്‍പ്ലാസയില്‍ നിന്നും 8.3 കിലോമീറ്റർ ദൂരമുണ്ടെന്നും അതിനാല്‍ സൗജന്യപാസിന് രേഖകള്‍ സ്വീകരിക്കാനാകില്ലെന്നായിരുന്നു ടോള്‍ അധികൃതരുടെ മറുപടി.

ഏഴര കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യപാസ് അനുവദിക്കൂ എന്ന സമീപനമായിരുന്നു അധികൃതർ സ്വീകരിച്ചത്.

എന്നാല്‍ ഏഴര കിലോമീറ്ററിനപ്പുറം പാലക്കാട് എഡിഎം പരിശോധിച്ച്‌ കണ്ടെത്തിയ ചില പ്രത്യേക പോയിന്‍റുകളിലെ വാഹനങ്ങള്‍ക്കുകൂടി സൗജന്യ പ്രവേശനം നല്‍കുമെന്നായിരുന്നു തിങ്കളാഴ്ച വൈകുന്നേരം എംപി, എംഎല്‍എമാർ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു സമരക്കാരും പങ്കെടുത്ത സർവകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

ഈ തീരുമാനത്തിനു വിരുദ്ധമായാണ് ടോള്‍ കമ്പനി പ്രവർത്തിക്കുന്നത്. ഈ പ്രശ്നം ഇനി മറ്റു പ്രദേശങ്ങളിലും ഉണ്ടാകും.