നെന്മാറ: റബർ കൃഷി മേഖലയില്‍ പക്ഷിക്കണ്ണുരോഗം വ്യാപിക്കുന്നു. സ്വാഭാവിക ഇലകൊഴിഞ്ഞതിനുശേഷം വന്ന പുതിയ തളിരിലകളിലാണ് രോഗം വ്യാപിക്കുന്നത്. പുതുതായി നട്ടുപിടിപ്പിച്ച രണ്ടും മൂന്നും വർഷം പ്രായമായ റബർതൈകളിലെ പുതിയ തളിരിലകളിലും രോഗം വ്യാപിക്കുന്നുണ്ട്.
മൂപ്പെത്താത്ത തളിരിലകളില്‍ പക്ഷികളുടെ കണ്ണിനോടു സാമ്യമുള്ള ആകൃതിയില്‍ വൃത്താകൃതിയിലുള്ള ചെറിയ പുള്ളിക്കുത്തുകളോടെ നടുവശം ഉണങ്ങി ഇലകളുടെ അരികുവശവും ഉണങ്ങിച്ചുരുണ്ട് കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുന്നതാണ് രോഗലക്ഷണം.
റബർതളിരിലകളെ ബാധിക്കുന്ന ഫംഗസ് രോഗമാണ് ആന്ത്രാക്നോസ് എന്നുറിയപ്പെടുന്ന പക്ഷിക്കണ്ണുരോഗം. അകാല ഇലകൊഴിയുന്നതിനും ചെടിയുടെ മൊത്തത്തിലുള്ള വളർച്ചമുരടിപ്പിനും രോഗം കാരണമാകും. ഹെല്‍മിൻതോസ്പോറിയം ഹെവി എന്ന ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നാണ് റബർബോർഡ് അധികൃതർ പറയുന്നത്. തുടർച്ചയായ വേനല്‍ മഴയെ തുടർന്ന് ഉണ്ടായ ഉയർന്ന ഈർപ്പവും അമിതചൂടും രോഗത്തിന്‍റെ വികാസത്തിന് കാരണമാകും.
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം, ഡിഥെയ്ൻ എം -45 (0.2%), ബാവിസ്റ്റിൻ (0.02%) തുടങ്ങിയ കുമിള്‍നാശിനികള്‍ തളിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും.
വ്യാപകമായ രോഗബാധയുണ്ടാകുന്ന തോട്ടങ്ങളിലും തൈകളിലും മരുന്നുതളിച്ചില്ലെങ്കില്‍ തൈകളുടെയും മരത്തിന്‍റെയും വളർച്ച കുറയുമെന്നും റബർ ബോർഡ് അധികൃതർ പറഞ്ഞു. നെന്മാറ, കരിമ്പാറ, കല്‍ച്ചാടി, ഒലിപ്പാറ മേഖലകളിലെ തോട്ടങ്ങളിലാണ് രോഗബാധ ഇപ്പോള്‍ കാണുന്നത്.
Similar News
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.
താരമായി ‘താമരച്ചക്ക’; ഒരു പ്ലാവിൽ ആയിരത്തിലധികം കുഞ്ഞൻ ചക്കയെന്ന അത്ഭുതം വിളയിച്ച് സാജു.