വിദേശ ജോലി വാഗ്ദാനം; പരിചയപ്പെട്ടവരെയെല്ലാം പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടി, അര്‍ച്ചന തങ്കച്ചന്‍ വീണ്ടും പിടിയില്‍

വടക്കഞ്ചേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച (28) നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. അര്‍ച്ചന വയനാട് വെളളമുണ്ടയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്നിയങ്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരും എന്ന പേരില്‍ പലരുമായും ബന്ധപ്പെട്ട യുവതി ഇവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമാന കുറ്റകൃത്യം നടത്തിയതിന്റെ പേരില്‍ അര്‍ച്ചനയുടെ പേരില്‍ എറണാകുളം പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളും വെള്ളമുണ്ടയില്‍ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു. കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന വയനാട്ടുകാരിയുടെ പരാതിയില്‍ അർച്ചന നേരത്തെയും അറസ്റ്റിലായിരുന്നു. ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത്, ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു ഈ തട്ടിപ്പ് നടന്നത്.