വടക്കഞ്ചേരി : രണ്ടു ദിവസം മഴ ശക്തിപ്പെട്ടപ്പോഴേക്കും വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നീളെ കുഴികൾ. ഇതോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയും അടിപ്പാതകളുടെ നിർമാണം നടക്കുന്നയിടങ്ങളിൽ കുരുക്കും യാത്രക്കാർ സഹിക്കണം, ടോളും നൽകണം. വടക്കഞ്ചേരി-വാണിയമ്പാറ റോഡിൽ 10 കിലോമീറ്ററിനിടെ ചെറുതും വലുമായി 123 കുഴികളാണ് രണ്ടുദിവസത്തെ മഴയിൽ രൂപപ്പെട്ടത്. ശങ്കരംകണ്ണംതോട്ടിൽ റോഡിലേക്ക് ചെളിയൊഴുകിയെത്തി അടിഞ്ഞുകിടക്കുന്നതും മേരിഗിരിക്കുസമീപം റോഡിരികിലെ കുത്തനെയുള്ള കുന്നിൽ മരം വീഴാറായി നിൽക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ദേശീയപാതയിൽ നടക്കുന്ന അടിപ്പാത നിർമാണത്തിനായി ശങ്കരംകണ്ണംതോട്ടിൽ റോഡിനുസമീപം മണ്ണെടുക്കുന്ന ഭാഗത്തുനിന്നാണ് ചെളി ഒഴുകിയെത്തുന്നത്. ചെളിയിൽ തെന്നി വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നുണ്ട്. വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിൽ ഒൻപതിടങ്ങളിലാണു മണ്ണിടിച്ചിൽ ഭീഷണിയുള്ളത്. കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും വീണ്ടും തകർന്ന് കുഴിയാവുകയാണ്. വടക്കഞ്ചേരി മേൽപ്പാലത്തിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള ദിശയിൽ പല ജോയിന്റുകളിലെയും കോൺക്രീറ്റ് ഇളകിത്തുടങ്ങിയിട്ടുണ്ട്. ഒരു സ്ഥലത്ത് ജോയിന്റ് കുത്തിപ്പൊളിച്ച് നന്നാക്കുന്നുണ്ട്.

Similar News
മാത്തൂർ തണ്ടലോട് റോഡിൽ യാത്രാദുരിതം: നടപടിയില്ലെന്ന് പരാതി
മഴക്കാലത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി വക്കാല സ്വദേശി ഹനീഫ
നെല്ലിയാമ്പതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു