നെന്മാറ : കരിമ്പാറ പൂഞ്ചേരി മേഖലയില്‍ കാട്ടാനകള്‍ വീട്ടുവളപ്പില്‍എത്തി നാശംവരുത്തി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പൂഞ്ചേരി കമലം, ഉണ്ണികൃഷ്ണൻ, ആർ.ബാലൻ, രജിത, സുദേവൻ – ലത എന്നിവരുടെ വീട്ടുവളപ്പിലാണ് കാട്ടാന എത്തിയത്. കമലത്തിന്‍റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക ലക്ഷ്യമാക്കി എത്തിയ ആന പ്ലാവ് കുലുക്കി ചക്ക തള്ളിയിട്ടു.ശബ്ദം കേട്ട് വീടിന് പുറത്ത് ലൈറ്റ് തെളിച്ചപ്പോഴാണ് കാട്ടാനയുടെ സാനിധ്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് അടുത്ത വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ച് ടോർച്ച് തെളിച്ചും ഒച്ചവച്ചും ശബ്ദമുണ്ടാക്കിയും ആണ് അരമണിക്കൂറിന് ശേഷം കാട്ടാന പ്രദേശത്തു നിന്ന് പോയത്. ബാലന്‍റെ വീടിന്‍റെ ചുറ്റുവേലിയും ഉണ്ണികൃഷ്ണന്‍റെ വീടിന്‍റെ പടിയും വേലിയും പുഞ്ചിരികളം ചെന്താമരാക്ഷന്‍റെ വേലിയും കാട്ടാനകള്‍ ചവിട്ടിമറിക്കുകയും ചെയ്തു. വനമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള വീട്ടുവളപ്പുകളില്‍ കൃഷിയിടങ്ങള്‍ താണ്ടി കാട്ടാനകള്‍ എത്തിയതോടെ പ്രദേശവാസികള്‍ ഭയചകിതരാണ്. വിവരമറിഞ്ഞ് രാവിലെ സമീപവാസികള്‍ സ്ഥലത്ത് തടിച്ചുകൂടി. വനം അധികൃതരെ വിവരമറിച്ചതിനെ തുടർന്ന് തിരുവഴിയാട് സെക്ഷൻ ജീവനക്കാർ സ്ഥലം സന്ദർശിച്ചു.കാട്ടാനകളെ ഉള്‍വനങ്ങളിലേക്ക് കയറ്റി വിടാനുള്ള നടപടി ഉണ്ടാവണമെന്നും തുടർച്ചയായി ജനവാസ മേഖലയില്‍ കാട്ടാന വരുന്നതിന് പ്രതിരോധിക്കുന്നതിനായി പ്രദേശത്തെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും, വനമേഖലയില്‍ നിന്ന് സ്ഥിരമായി കാട്ടാന വരുന്ന കല്‍ച്ചാടി, ചള്ള, ഓവുപറ മേഖലകളില്‍ ആർആർടി സംഘത്തെയും വനപാലകരെയും കാട്ടാനകളെ പ്രതിരോധിക്കാൻ നിയമിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്ത് രാത്രിയില്‍ കാട്ടാനകള്‍ എത്തി ഭീഷണി ഉയർത്തുന്നത് നടുക്കമുയർത്തുന്നതായി വീട്ടമ്മമാരായ രജിത, കമലം, ലത എന്നിവർ പറഞ്ഞു. കുട്ടികളുമായി വീടുകളില്‍ കഴിയുന്നത് ഭയത്തോടെയാണെന്നും വീട്ടുമുറ്റത്ത് ആനകള്‍ ചവിട്ടി കുഴിയാക്കിയ കാല്‍പ്പാടുകള്‍ ചൂണ്ടി സുദേവനും പറഞ്ഞു.

Similar News
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍
കടുവഭീഷണി: കടപ്പാറ,കടമപ്പുഴ ഭാഗത്തു സ്ഥാപിച്ച കാമറട്രാപ്പുകള്‍ മാറ്റിസ്ഥാപിക്കും