അഴുക്കുചാലില്ല; ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലൂടെ പുഴുനിറഞ്ഞ മലിനജലം ഒഴുകുന്നു.

വടക്കഞ്ചേരി : ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നില്‍ ഒഴുകുന്നതു പുഴുനിറഞ്ഞ മലിനജലം.
ടൗണില്‍ കിഴക്കഞ്ചേരി റോഡിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനുമുന്നില്‍ പുഴുനിറഞ്ഞ മാലിന്യകൂമ്പാരത്താൽ നിറഞ്ഞിരിക്കുകയാണ്. ഇവിടെ അഴുക്കുചാലില്ലാത്തതിനാൽ മഴ പെയ്താൽ റോഡിൽ നിറഞ്ഞു കവിഞ്ഞു മലിനജലം കുത്തി ഒഴുകുകയാണ്.

മഴപെയ്യുമ്പോള്‍ വെള്ളത്തിലൂടെ ഈ മാലിന്യകൂമ്പാരത്തില്‍ നിന്നുള്ള അഴുക്കുവെള്ളം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിറയും. ദുർഗന്ധവും പുഴുക്കളും ഈച്ചയുമായുള്ള ഈ മലിനജലത്തില്‍ ചവിട്ടികടന്നുവേണം യാത്രക്കാർക്കു ബസില്‍ കയറിപ്പറ്റാൻ.

രണ്ടു ഭാഗങ്ങളുള്ള മികച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരു ഭാഗം മുഴുവൻ ഒരു വൃദ്ധ കൈയ്യടക്കിയിരിക്കുകയാണ്. അവരുടെ പാത്രങ്ങളും തുണികളും ചാക്കുകെട്ടുകളുമായി ഇവിടെ ആർക്കും കയറാൻ കഴിയില്ല. ഒരു വർഷത്തിലേറെയായി ഇവിടം സ്വന്തമാക്കിയ ഇവരെ ഒഴിപ്പിച്ചു പുനരധിവസിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

മഴ നനയാതെ ബസ് ഷെൽട്ടറിൽ നിന്നാൽ തന്നെ തിരക്കുപിടിച്ച്‌ ബസില്‍ കയറുന്നതിനിടെ കൈയിലുള്ള സാധനങ്ങള്‍ അഴുക്കുവെള്ളത്തില്‍ വീണ് പോയാൽ അത് ഉപേഷിക്കുകയല്ലാതെ വേറെ വഴിയില്ലെന്നു സ്ത്രീയാത്രക്കാർ പറയുന്നു. അഴുക്കുചാലുകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാലാണ് മലിനജലം മുഴുവൻ റോഡില്‍ പരന്നൊഴുകാൻ കാരണമായത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്കുണ്ടായ പരാജയമാണ് ഇപ്പോഴുള്ള ദുരിതത്തിന് കാരണം.