മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല; ആൽഫ്രഡിനും, എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്.

പാലക്കാട്‌: പൊൽപ്പുള്ളിയിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങൾക്ക് നാടിന്റെ യാത്രാമൊഴി. ആൽഫ്രഡിൻ്റെയും, എമിൽ മരിയയുടെയും സംസ്‌കാരം അട്ടപ്പാടി താവളത്തെ ഹോളിട്രിനിറ്റി ദേവാലയ സെമിത്തേരിയിൽ നടത്തി. അന്ത്യശുശ്രൂഷകൾക്ക് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി.

കുട്ടികൾ പഠിച്ച പൊൽപ്പുള്ളി കെവിഎംയുപി സ്കൂൾ, ചിറ്റൂർ ഹോളിഫാമിലി പള്ളി, അട്ടപ്പാടി താവളം ഹോളി ട്രിനിറ്റി പാരിഷ്ഹാളിലും നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതി ആദരാജ്ഞലികൾ അർപ്പിച്ച് റീത്ത് സമർപ്പിച്ചു. വിവിധ സംഘടനകൾ എത്തി അതിമോപചാരം അർപ്പിച്ചു. ഗുരുതര പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്‌ചയാണ് ഇരുവരും മരിച്ചത്.

പക്ഷേ, തൻ്റെ മക്കൾക്ക് വിട നൽകാൻ അമ്മ എൽസിക്ക് എത്താനായില്ല. എൽസി അപകടനില തരണം ചെയ്യുകയാണെങ്കിൽ മക്കളെ കാണിക്കാനായി സംസ്‌കാരച്ചടങ്ങുകൾ രണ്ടുദിവസത്തേക്ക് നീട്ടിവെച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് എൽസി ചികിത്സയിൽ തുടരുകയാണ്.

ജൂലൈ 12-ാം തീയതി വൈകിട്ട് മക്കളുമായി വീടിന് പുറത്തു പോകാൻ കാറിൽ കയറി എൽസി കാ സ്റ്റാർട്ട് ചെയ്ത ഉടൻ തീപിടിക്കുകയായിരുന്നു. എൽസിയുടെ മൂത്തമകൾ പത്തു വയസുകാരി അലീനയ്ക്കും, അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവർ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.