നെന്മാറ: കരിമ്പാറ മേഖലയില്‍ കാട്ടാനകളുടെ കൃഷിനാശം തുടരുന്നു. കഴിഞ്ഞ രാത്രിയും കൃഷിയിടങ്ങളിലെ തെങ്ങുകള്‍ കാട്ടാന വ്യാപകമായി നശിപ്പിച്ചു. മുൻ ദിവസങ്ങളില്‍ ഇറങ്ങിയ പൂഞ്ചേരിയിലെ കൃഷിയിടത്തില്‍ തന്നെ രാത്രി വൈകി വീണ്ടും കാട്ടാനയെത്തി.
ഇതേ കൃഷിയിടത്തിലെ 5 തെങ്ങുകളും, നിരവധി മറ്റു കാർഷികവിളകളും നശിപ്പിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഒരേ കൃഷിയിടത്തില്‍ വ്യത്യസ്ത സമയങ്ങളിലായി കാട്ടാന എത്തിയത്. ഇതിനകം കുന്നുപറമ്പ് വീട്ടില്‍ ഷാജഹാന്‍റെ 60 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മലയോരമേഖലയില്‍ പരിശോധന നടത്തിയ വനം ജീവനക്കാർ മലയോര മേഖലയോടുചേർന്ന് കാട്ടാനയെ കണ്ടെത്തി. പടക്കം പൊട്ടിച്ച് പിന്തുടർന്ന് ഉള്‍വനത്തിലെ ആലുംപതിയിലേക്കു കയറ്റിവിട്ടിരുന്നു. കരിമ്പാറ, കല്‍ച്ചാടി, പൂഞ്ചേരി, ചള്ള തുടങ്ങിയ സമീപ മേഖലകളിലായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു വനം വാച്ചർമാർ ആനകളെ കാട്ടിലേക്കു കയറ്റിയിരുന്നു. രാത്രിയില്‍ പടക്കംപൊട്ടിച്ച് കാവലിരിക്കുന്നുണ്ടെന്നും വാച്ചർമാർ പറഞ്ഞു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.